കൊച്ചി: മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ ഒരു തരത്തിലുള്ള ആലോചനയും നടന്നിട്ടില്ലെന്നും മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെഎംആർഎൽ പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും സതീശൻ പറഞ്ഞു. മെസി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കൊച്ചി മെട്രോയെ കേരളം മെട്രോ എന്നാക്കാന്‍ ലോക്നാഥ് ബെഹ്റ ശിപാര്‍ശ നല്‍കിയതില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരു മാറ്റാനുള്ള ശിപാര്‍ശ മുന്നോട്ട് വച്ചത് എന്നാണ് ആക്ഷേപം. പേരു മാറ്റത്തിനെതിരെ ഹൈബി ഈഡന് എംപിയും മുന്‍ എംപി കെ.വി. തോമസും മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഈ പേര് മാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. പേര് മാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് നിലവിലെയും ഭാവിയിലെയും കേരളമെമ്പാടും വ്യാപിക്കുന്ന വിപുലമായ പ്രവര്‍ത്തന മേഖലക്ക് അനുകൂലമല്ല എന്ന വിലയിരുത്തല്‍ തെറ്റാണ്. അവധാനതയോടെ പരിഗണിക്കേണ്ട ഒരു പ്രശ്നത്തെ ചരിത്രബോധമില്ലാതെ ഇടപെട്ട് തിടുക്കത്തില്‍ ഏകപക്ഷീയമായ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ല. പേര് മാറ്റം അനാവശ്യമാണ് എന്ന് ഹൈബി ഈഡന് കത്തില്‍ പറയുന്നു.
കൊച്ചി മെട്രോയുടെ പേര് കൊച്ചിയുടേതായി തന്നെ നിലനില്‍ക്കണം. കേരള മെട്രോ റെയില്‍ ലിമിറ്റഡ് എന്നാക്കി മാറ്റാനുള്ള എംഡിയുടെ നിര്‍ദേശം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൊച്ചി എന്നത് ഒരു നഗരത്തിന്റെ പേര് മാത്രമല്ല. കേരളത്തിന്റെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും നാഗരിക വളര്‍ച്ചയിലും ആഴത്തില്‍ വേരൂന്നിയ പേരാണ് കൊച്ചി എന്ന് കെ.വി. തോമസ് വ്യക്തമാക്കുന്നത്.
കൊച്ചിയുടെ അഭിമാനമാണ് കൊച്ചി മെട്രോ പേര് മാറ്റരുത്, സംസ്ഥാനത്തില്‍ ഒനനില്‍ കൂടുതല്‍ മെട്രോ പദ്ധതികള്‍ വന്നാലും ഇല്ലെങ്കിലും സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റണം എന്ന് നിയമം ഒന്നുമില്ല... എന്നിങ്ങനെ നിരവധി പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഉയരുന്നുണ്ട്.