ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിവാദത്തിലകപ്പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യുവാക്കളുടെ വൻ പ്രതിഷേധമുയരുകയും സമരാവേശം രാജ്യമാകെ കത്തിപ്പടരുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇതുപോലുള്ള നിരവധി ഘട്ടങ്ങളിൽ മന്ത്രിമാരുടെ രാജി ജനങ്ങൾ കണ്ടിട്ടുണ്ട്. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധന മുതൽ വലിയ ദുരന്തങ്ങൾ വരെ കാരണമായിത്തീർന്ന രാജികൾ. പ്രകൃതിദുരന്തങ്ങള്‍, വന്‍ തീവണ്ടി അപകടങ്ങള്‍, സുരക്ഷാ വീഴ്ചകള്‍ എന്നിവ സംഭവിക്കുമ്പോള്‍ ഭരണാധികാരികള്‍ സ്ഥാനമൊഴിയുന്നത് അപൂര്‍വമായ കാഴ്ചയാണ്. എങ്കിലും, വലിയ ദുരന്തങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്ത് ഉന്നതപദവികള്‍ രാജിവച്ച് മാതൃക കാട്ടിയവരും ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുകുത്തി കടപുഴകി വീണ അഴിമതിവീരന്മാരുമുണ്ട്.
1. ലാല്‍ ബഹദൂര്‍ ശാസ്ത്രി (1956)
വകുപ്പ്: കേന്ദ്ര റെയില്‍മന്ത്രി
കാരണം: അരിയല്ലൂര്‍ ട്രെയിന്‍ അപകടം
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധാര്‍മിക രാജിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തനായ ശാസ്ത്രി, തമിഴ്നാട്ടിലെ അരിയല്ലൂരില്‍ സംഭവിച്ച ദാരുണമായ ട്രെയിന്‍ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണു രാജി വച്ചത്. 150-ലേറെ ആളുകളാണ് ദുരന്തത്തിനിരയായത്. അപകടത്തിനു തൊട്ടുപിന്നാലെ റെയില്‍വേ മന്ത്രിയായിരുന്ന ശാസ്ത്രി തന്റെ രാജി കത്ത് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനു കൈമാറുകയായിരുന്നു. ജനപ്രതിനിധികള്‍ ഭരണപരമായ വീഴ്ചകളില്‍ ധാര്‍മിക ഉത്തരവാദിത്വം കാണിക്കണമെന്ന വലിയ മാതൃകയാണ് പിൽക്കാലത്ത് പ്രധാനമന്ത്രിപദത്തിലെത്തിയ ശാസ്ത്രി ഇതിലൂടെ ഉയര്‍ത്തിപ്പിടിച്ചത്.
2. വി.കെ. കൃഷ്ണമേനോന് (1962)
വകുപ്പ്: കേന്ദ്ര പ്രതിരോധമന്ത്രി
കാരണം: ഇന്ത്യ-ചൈന യുദ്ധം
മലയാളികൂടിയായ വി.കെ. കൃഷ്ണമേനോൻ സ്വതന്ത്രഭാരതത്തിലെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്നു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലുണ്ടായ കനത്ത തിരിച്ചടിയും സൈനികവീഴ്ചകളെയും തുടര്‍ന്ന്, അന്നു പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന് രാജിവയ്ക്കേണ്ടിവന്നു. പാര്‍ലമെന്റില്‍നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ, പ്രതിരോധ രംഗത്തുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.കെ. കൃഷ്ണമേനോൻ മന്ത്രിപദം ഒഴിയുകയായിരുന്നു.
3. സി. സുബ്രഹ്മണ്യം (1965)
വകുപ്പ്: കേന്ദ്ര ഭക്ഷ്യ-കാര്‍ഷിക മന്ത്രി
കാരണം: ഹിന്ദി ഭാഷാ പ്രക്ഷോഭം
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പേരിലും മന്ത്രിക്കു രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
1965-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം അണപൊട്ടി. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന സി. സുബ്രഹ്മണ്യം, കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജി സമർപ്പിക്കുകയായിരുന്നു.
4. മാധവറാവു സിന്ധ്യ (1993)
വകുപ്പ്: കേന്ദ്ര വ്യോമയാനമന്ത്രി
കാരണം: വിമാന അപകടം
1993 ജനുവരിയില്‍ ഡല്‍ഹിയില്‍ റഷ്യന്‍ നിര്‍മിത ടുപോളേവ് (ടിയു- 154) വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടു. ഹൈദരാബാദിൽനിന്ന് 163 പേരുമായി ഡൽഹിയിലേക്കു വരികയായിരുന്നു വിമാനം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, വ്യോമയാന മന്ത്രാലയത്തിന്റെ തലവന്‍ എന്ന നിലയില്‍ സാങ്കേതികവും ഭരണപരവുമായ വീഴ്ചകളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മാധവറാവു സിന്ധ്യ തല്‍ക്ഷണം രാജിവയ്ക്കുകയായിരുന്നു.
5. നിതീഷ് കുമാര്‍ (1999)
വകുപ്പ്: കേന്ദ്ര റെയില്‍മന്ത്രി
കാരണം: ഗൈസാല്‍ ട്രെയിന്‍ ദുരന്തം
രാജ്യം കണ്ട ഏറ്റവും വലിയ ട്രയിൻ ദുരന്തങ്ങളിലൊന്നാണ് 1999 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ഗൈസാലില്‍ സംഭവിച്ചത്. രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 280-ലേറെ ആളുകൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. ദാരുണ സംഭവത്തിനു പിന്നാലെ അന്നത്തെ റെയില്‍മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജിവച്ചു. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു നിതീഷിന്റെ രാജി.
6. എല്‍.കെ. അദ്വാനി (1996)
എംപി
കാരണം: ഹവാല ഇടപാട് ആരോപണം
രാജ്യത്തെ ഇളക്കിമറിച്ച ഹവാല ഇടപാടിൽ ആരോപണം നേരിട്ടതിനെത്തുടർന്നാണ് അദ്വാനി ലോക്സഭാംഗത്വം രാജിവച്ചത്. 1990-കളുടെ മധ്യത്തിലായിരുന്നു നിരവധി പ്രമുഖർ ആരോപണ വിധേയരായ ഹവാല കേസ് ഉയർന്നുവരുന്നത്. കേസില്‍നിന്നും കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം രാഷ്ട്രീയത്തിലെ ശുദ്ധി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ദേശീയ നേതാവാണ്.
7. ശിവരാജ് പാട്ടീല്‍ (2008)
വകുപ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി
കാരണം: 26/11 മുംബൈ ഭീകരാക്രമണം
ശിവരാജ് പാട്ടീലിന്റെ രാജി ഇന്ത്യയാകെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. 2008 നവംബര്‍ 26-ന് മുംബൈയിലുണ്ടായ പാക് ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തെ സുരക്ഷാവീഴ്ചകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പുറമെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരുന്ന ആര്.ആര്. പാട്ടീലും രാജിവച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ചില പ്രസ്താവനകളും വലിയ വിവാദമായിരുന്നു.
8. ചിമൻഭായ് പട്ടേൽ (1974)
വകുപ്പ്: ഗുജറാത്ത് മുഖ്യമന്ത്രി
കാരണം: ഹോസ്റ്റൽ ഭക്ഷണ വിലവർധന
1974-ൽ ഗുജറാത്തിൽ നടന്ന അതിശക്തമായ പ്രക്ഷോഭമാണ് നവനിർമാൺ പ്രസ്ഥാനം. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധവിനെതിരേ വിദ്യാർഥികൾ ആരംഭിച്ച സമരം ഒടുവിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്. അഹമ്മദാബാദിലെ എൽഡി കോളജ് ഓഫ് എൻജിനീയറിംഗ് ഹോസ്റ്റലിൽനിന്ന് ആരംഭിച്ച സമരം ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിലാകെ ആളിപ്പടർന്നു. അക്കാലത്ത് ഗുജറാത്തിലെ വിലക്കയറ്റം, അഴിമതി, ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം എന്നിവയ്ക്കെതിരെയുള്ള വലിയ ജനകീയ പ്രസ്ഥാനമായി വിദ്യാർഥികളുടെ സമരം മാറുകയായിരുന്നു. ഫാക്ടറി തൊഴിലാളികളും പൊതുജനങ്ങളും വിദ്യാർഥികൾക്കൊപ്പം അണിനിരന്നതോടെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഹർത്താലുകളും അരങ്ങേറി. പ്രതിഷേധം ശക്തമായതോടെ ചിമൻഭായ് പട്ടേലിന് തന്റെ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. കേവലമൊരു ഹോസ്റ്റൽ മെസിൽനിന്ന് പൊട്ടിപ്പുറപ്പെട്ട സമരം, സംസ്ഥാനസർക്കാരിനെത്തന്നെ താഴെയിറക്കിയ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ അപൂർവ സംഭവമായി മാറി!