ആ പെൺകുട്ടിയെ രക്തരക്ഷസായാണു നാട്ടുകാർ കണ്ടത്! രാത്രി കുഴിമാടത്തിൽനിന്നു പുറത്തുകടന്നു മനുഷ്യരക്തം കുടിക്കുന്ന വാന്പയർ! നാട്ടിൽ വിനാശം വിതച്ച മഹാമാരിയുടെ കാരണം അവളാണെന്ന് അവർ വിശ്വസിച്ചു. ദുരൂഹസാഹചര്യത്തിൽ മരിച്ച, ആ പെൺകുട്ടിയെ അതിവിചിത്രമായ ആചാരങ്ങളോടെയാണു നാട്ടുകാർ അടക്കിയത്. പതിനേഴാം നൂറ്റാണ്ടിൽ, വടക്കൻ പോളണ്ടിലെ പിയെൻ ഗ്രാമത്തിലാണ് അവിശ്വസനീയ സംഭവങ്ങൾ അരങ്ങേറിയത്.
2022-ൽ ടൊറുണിലെ നിക്കോളാസ് കോപ്പർനിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ പ്രൊഫ. ദാരിയുസ് പൊളിൻസ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കുഴിമാടം കണ്ടെത്തിയത്. കഴുത്തിനു കുറുകെ ഇരുമ്പിന്റെ അരിവാളും കാൽപാദങ്ങൾ താഴിട്ടു പൂട്ടിയ നിലയിലും കണ്ടെത്തിയ പെൺകുട്ടിയുടെ അപൂർവ ശവകുടീരം സംഘത്തിന് അദ്ഭുതമായി! 'സോസിയ' എന്നു പേരിട്ട 17നും 19നും മധ്യേ പ്രായമുള്ള പെൺകുട്ടിയുടെ ഭൗതികാവശിഷ്ടങ്ങൾ ഗവേഷകർ വിശദപഠനങ്ങൾക്കു വിധേയമാക്കി. ഇപ്പോൾ, ആ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണു പുരാവസ്തു ഗവേഷകർ. അന്ധവിശ്വാസങ്ങൾ നിറഞ്ഞ അക്കാലത്ത്, മരിച്ചവർ തിരിച്ചുവന്നു ഗ്രാമവാസികളെ ഉപദ്രവിക്കുമെന്ന ഭയമാണ് ഇത്തരം വിചിത്രമായ ആചാരങ്ങൾക്കു പിന്നിലെന്നാണു പുതിയ പഠനങ്ങൾ.