Kerala
തിരുവനന്തപുരം: രാപ്പകൽ സമരം അവസാനിപ്പിച്ചതിനു പിന്നാലെ കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമര പ്രതിജ്ഞാ റാലി നടത്താൻ ആശാ പ്രവർത്തകർ. രാവിലെ 11 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ റാലി ഉദ്ഘാടനം ചെയ്യും. തുടർന്ന് ആശമാർ സമര പ്രതിജ്ഞയെടുക്കും.
അതേസമയം, ഓണറേറിയം 21000 രുപയായി വർധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് ആശാപ്രവർത്തകരുടെ തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആശമാരെ അവഗണിച്ചവർക്കെതിരെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകൾ കയറി ക്യാമ്പയിൻ നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയാക്കിയിരുന്നു. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.
ഓണറേറിയം വർധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് സമര സമിതിയുടെ നിർണായക നീക്കം. അതേസമയം, രാവിലെ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ സിഐടിയു അനുകൂല ആശാ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തും.