കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശേരി സെഷൻസ് കോടതി പ്രതിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘം കേസിന്റെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസമയം ഡെന്റല്‍ കോളജ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ റാമിനെ നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിലെടുത്ത പ്രതിയെ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതിയെ അറസ്റ്റ് ചെയ്ത നടപടിയിലെ ഗുരുതരമായ വീഴ്ചകളിൽ പോലീസിനെയും സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിയെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ബോധപൂർവം ഇടപെട്ടുവെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിനുള്ള അടിസ്ഥാന നിയമപരമായ കാര്യങ്ങൾ പോലും പാലിച്ചില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.