കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഇന്ത്യന്‍ വിമാനങ്ങളുടെ പറക്കല്‍ രണ്ടു മാസത്തിനുള്ളില്‍ നിലച്ചേക്കും. അറുപതു ദിവസത്തെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (വിമാന ഇന്ധനം) മാത്രമാണ് കരുതലെന്നിരിക്കെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവുണ്ടാകും.
ഇന്ധനവില കൂടിയതിനാല്‍ വിവിധ സംസ്ഥാനങ്ങള്‍ വിമാന ഇന്ധനത്തിനു ചുമത്തുന്ന നികുതി ഏകീകരിക്കാന്‍ വ്യോമയാനമന്ത്രാലയം ഫ്യൂവല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. നിലവില്‍ ഇത് ഉത്തര്‍പ്രദേശില്‍ ഒരു ശതമാനവും ഡല്‍ഹിയില്‍ 25 ശതമാനമാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് വിമാന ഇന്ധനവില ഇരട്ടിയായി.
ഫെബ്രുവരി 27ന് വീപ്പയ്ക്ക് 99.40 ഡോളര്‍ ആയിരുന്നത് നിലവില്‍ 195.19 ഡോളറായി. ഇതോടെ ടിക്കറ്റ് നിരക്ക് 40 ശതമാനം വരെ വര്‍ധിച്ചു. ഡല്‍ഹിയില്‍ വിമാന ഇന്ധനവില കിലോ ലിറ്ററിന് 2.07 ലക്ഷത്തിലെത്തി റിക്കാര്‍ഡിട്ടു. വിമാന ഇന്ധനത്തിന് ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയ കാലത്തായിരുന്നു മുന്‍പ് വലിയ തോതില്‍ വില വര്‍ധിച്ചത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയര്‍ തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടം ഏറിയതോടെ ആഭ്യന്തര സര്‍വീസ് തുടരുക ദുഷ്കരമായി. ഗള്‍ഫ് സെക്ടറിലുള്പ്പെടെ ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത് വിമാനക്കമ്പനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് അടച്ചതും ആഗോള എണ്ണ വിപണിയിലെ അസാധാരണ സാഹചര്യവും കാരണം പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വിമാന ഇന്ധനവില വീണ്ടും കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ആഭ്യന്തര വിമാന യാത്രാച്ചെലവ് കുത്തനെ ഉയരുന്നത് ഒഴിവാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ആലോചിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ 25 ശതമാനം വര്‍ധനവ് മാത്രമേ എയര്‍ലൈനുകള്‍ക്ക് കൈമാറിയിട്ടുള്ളൂ. എന്നാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ വിദേശങ്ങളില്‍ നല്‍കുന്നതിന് തുല്യമായ വില നല്‍കേണ്ടിവരും. ഇന്ത്യന്‍ യാത്രാവിമാനങ്ങളുടെ പ്രവര്‍ത്തനച്ചെലവിന്റെ 45 ശതമാനവും വിമാന ഇന്ധനത്തിനാണ്.
നിരക്ക് വര്‍ധിക്കുന്ന തോതില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോള്‍ നഷ്ടം ഇരട്ടിയാകും. യാത്രക്കാര്‍ കുറവുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ നിര്‍ബന്ധിതരായേക്കും.
ഇന്ധനവില വര്‍ധനവിനു പുറമെ യുദ്ധസാഹചര്യത്തില്‍ റദ്ദാക്കപ്പെടുന്ന നൂറു കണക്കിന് വിമാനങ്ങള്‍, ബദല്‍ റൂട്ടുകളിലെ അധിക ദൂരം പറക്കല്‍ എന്നിവമൂലമുണ്ടാകുന്ന നഷ്ടവും കമ്പനികള്‍ക്ക് ബാധ്യതയാണ്. ഇതിനോടകം അമേരിക്കയിലും യൂറോപ്പിലും വിമാന സര്‍വീസുകള്‍ വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്.