Kerala
കോഴിക്കോട്: ഫ്രഷ്കട്ട് കോഴിയറവ് മാലിന്യസംസ്കരണ പ്ലാന്റിനുനേരെ നടന്ന സമരം അക്രമാസക്തമായതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് സിപിഎം. അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനുനേരെ കഴിഞ്ഞദിവസം നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞുകയറി.
ഇവർ കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്നും സിപിഎം ആരോപിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ചവരാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു.
നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു.
Movies
സിനിമയ്ക്ക് മേലുള്ള സെന്‍സര്‍ഷിപ്പിന്റെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് നിര്‍മ്മാതാക്കള്‍ വഴങ്ങിയ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.
കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണ് എന്ന് മുരളി ഗോപി കുറിച്ചു. സുരേഷ് ഗോപിയുടെ സിനിമയെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് മുരളി ഗോപിയുടെ പ്രതികരണം. മുരളി ഗോപിയുടെ നിലപാടിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരെത്തി.
ഔദ്യോഗിക പേജിലാണ് മുരളി ഗോപിയുടെ പ്രസ്താവന. കറുപ്പിൽ വെളുത്ത അക്ഷരത്തിലാണ് പ്രസ്താവന കുറിച്ചത്. മുരളി ഗോപിയുടെ വാക്കുകൾ ഇങ്ങനെ: "കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണ്".
ബുധനാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞ പേരുമാറ്റാനുള്ള നിര്‍ദേശം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചത്. ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി. എന്നാക്കി മാറ്റും.
ഒപ്പം ചിലഭാഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുള്ള നിര്‍ദേശവും അണിയറക്കാര്‍ അംഗീകരിച്ചു. ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുമുള്ള വിചിത്രവാദം പറഞ്ഞാണ് നേരത്തേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. തുടര്‍ന്ന് നിർമാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.