ഗായിക എസ്. ജാനകിയുടെ സംസ്കാര ചടങ്ങിൽ താൻ കരഞ്ഞില്ലെന്ന കാരണത്താൽ വിമർശിച്ചവർക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര വൈദ്യുല.
ഒരാളോടുള്ള സ്നേഹത്തെ അളക്കേണ്ടത് കണ്ണുനീരിന്റെ അളവു കൊണ്ടല്ലെന്നും മരണത്തെ ആത്മീയതലത്തിൽ കാണാനാണ് മുത്തശ്ശി പഠിപ്പിച്ചതെന്നും അപ്സര വ്യക്തമാക്കി.
മുത്തശിയുടെ മരണശേഷം പൊതുജനമധ്യത്തിൽ എന്തുകൊണ്ട് കൂടുതൽ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടിവന്നതായി അവർ കുറിച്ചു.
സംസ്കാര ചടങ്ങിൽ ശാന്തമായ മുഖഭാവത്തോടെയാണ് അപ്സര പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടുള്ള പ്രതികരണം പോലും അതിവൈകാരികമാകാതെ ശാന്തവും കൃത്യവുമായിരുന്നു. പാട്ടുകളിലൂടെ ജാനകിയമ്മയെ അറിയുന്ന ആരാധകർ പോലും നിറകണ്ണുകളോടെ പ്രിയഗായികയുടെ വേർപാടിനെ സമീപിക്കുമ്പോൾ കൊച്ചുമകൾക്ക് എങ്ങനെയാണ് ഇത്രയും ശാന്തമായി ഈ വലിയ ദുഃഖത്തെ നേരിടാൻ കഴിയുന്നതെന്ന സംശയം പലരും ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അപ്സരയുടെ ദീർഘമായ കുറിപ്പ്.
"എന്റെ മുത്തശ്ശിയ്ക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടയാൾ എന്റെ ചേച്ചി വർഷയായിരുന്നു. അവർ തമ്മിലുള്ള ഇഴയടുപ്പവും ബന്ധവും വാക്കുകൾക്കതീതമാണ്. എല്ലാ അർഥത്തിലും മേയ്ഡ് ഫോർ ഈച്ച് അദർ!
മുത്തശിയ്ക്കൊപ്പം ഞാൻ ഇന്നു നിൽക്കുന്ന സ്ഥാനത്ത്, എല്ലാ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ചെയ്യേണ്ടിയിരുന്നത് വർഷയായിരുന്നു. എന്നാല്‍ 2023 ഓഗസ്റ്റിൽ അവൾ ഈ ലോകത്ത് നിന്ന് യാത്രയായി. ആ നഷ്ടത്തിന്റെ വേദനയിൽ നിന്ന് പൂർണമായി കരകയറാൻ എന്റെ കുടുംബത്തിന് ഇതുവരെ ആയിട്ടില്ല. സങ്കടം മാഞ്ഞു പോകില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കേണ്ട വേദനയായി അത് ഇതിനോടകം മാറി. ഈ പ്രയാസത്തിനിടയിലും മുത്തശിയും വർഷയും വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നുള്ളതാണ് ഏക ആശ്വാസം.