എസ്. ജാനകി കൊച്ചുമക്കളായ വർഷയ്ക്കും അപ്സരയ്ക്കുമൊപ്പം, സംസ്കാരചടങ്ങിൽ അപ്സര
ഗായിക എസ്. ജാനകിയുടെ സംസ്കാര ചടങ്ങിൽ താൻ കരഞ്ഞില്ലെന്ന കാരണത്താൽ വിമർശിച്ചവർക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര വൈദ്യുല.
ഒരാളോടുള്ള സ്നേഹത്തെ അളക്കേണ്ടത് കണ്ണുനീരിന്റെ അളവു കൊണ്ടല്ലെന്നും മരണത്തെ ആത്മീയതലത്തിൽ കാണാനാണ് മുത്തശ്ശി പഠിപ്പിച്ചതെന്നും അപ്സര വ്യക്തമാക്കി.
മുത്തശിയുടെ മരണശേഷം പൊതുജനമധ്യത്തിൽ എന്തുകൊണ്ട് കൂടുതൽ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടിവന്നതായി അവർ കുറിച്ചു.
സംസ്കാര ചടങ്ങിൽ ശാന്തമായ മുഖഭാവത്തോടെയാണ് അപ്സര പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടുള്ള പ്രതികരണം പോലും അതിവൈകാരികമാകാതെ ശാന്തവും കൃത്യവുമായിരുന്നു. പാട്ടുകളിലൂടെ ജാനകിയമ്മയെ അറിയുന്ന ആരാധകർ പോലും നിറകണ്ണുകളോടെ പ്രിയഗായികയുടെ വേർപാടിനെ സമീപിക്കുമ്പോൾ കൊച്ചുമകൾക്ക് എങ്ങനെയാണ് ഇത്രയും ശാന്തമായി ഈ വലിയ ദുഃഖത്തെ നേരിടാൻ കഴിയുന്നതെന്ന സംശയം പലരും ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അപ്സരയുടെ ദീർഘമായ കുറിപ്പ്.
"എന്റെ മുത്തശ്ശിയ്ക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടയാൾ എന്റെ ചേച്ചി വർഷയായിരുന്നു. അവർ തമ്മിലുള്ള ഇഴയടുപ്പവും ബന്ധവും വാക്കുകൾക്കതീതമാണ്. എല്ലാ അർഥത്തിലും മേയ്ഡ് ഫോർ ഈച്ച് അദർ!
മുത്തശിയ്ക്കൊപ്പം ഞാൻ ഇന്നു നിൽക്കുന്ന സ്ഥാനത്ത്, എല്ലാ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ചെയ്യേണ്ടിയിരുന്നത് വർഷയായിരുന്നു. എന്നാല്‍ 2023 ഓഗസ്റ്റിൽ അവൾ ഈ ലോകത്ത് നിന്ന് യാത്രയായി. ആ നഷ്ടത്തിന്റെ വേദനയിൽ നിന്ന് പൂർണമായി കരകയറാൻ എന്റെ കുടുംബത്തിന് ഇതുവരെ ആയിട്ടില്ല. സങ്കടം മാഞ്ഞു പോകില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കേണ്ട വേദനയായി അത് ഇതിനോടകം മാറി. ഈ പ്രയാസത്തിനിടയിലും മുത്തശിയും വർഷയും വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നുള്ളതാണ് ഏക ആശ്വാസം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ കണ്ണുകളിൽ കണ്ണുനീർ കാണാത്തതു കൊണ്ട് പലരും എന്റെ സങ്കടത്തെ ചോദ്യം ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവരോടെനിക്ക് പറയാനുള്ളത്, എനിക്ക് മുത്തശിയോടുള്ള സ്നേഹത്തെ കണ്ണുനീർ വെച്ച് അളക്കരുതെന്നാണ്.
മരണത്തെ ആത്മീയതലത്തിൽ കാണാനാണ് മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചത്. ജീവിതം അവസാനിച്ചാലും സ്നേഹം അവസാനിക്കുന്നില്ലെന്ന് പഠിപ്പിച്ചത് മുത്തശിയാണ്. ഇതിനെല്ലാം എന്നെ ഒരുക്കിയത് എന്റെ അനുഭവങ്ങളാണ്. പലപ്പോഴും സങ്കടം എന്നത് ശബ്ദമുണ്ടാക്കി തന്നെ ആകണമെന്നില്ല. നിശബ്ദമായി, വളരെ വ്യക്തിപരമായും അത് മാറും.
നമ്മുടെ ജീവിതം സമൂഹത്തിന്റെ കെട്ടുകഥകളും വ്യാജവാർത്തകളും പേറി ജീവിക്കുക എന്നത് വളരെ പ്രയാസകരമാണ്. ഇതെല്ലാം പടച്ചു വിടുന്നവർക്ക് ആ കുടുംബത്തെ കുറിച്ച് പോലും അറിയില്ലെന്നുള്ളതാണ് വേദനാജനകം.
ശരിക്കും ആരായിരുന്നു എന്റെ മുത്തശി എന്നുള്ളത് ഈ സമൂഹം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വളരെ ദയാലുവും വിനയവും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുകയും ചെയ്തിരുന്ന ആളായിരുന്നു അവര്‍. വർഷയും ഇതുപോലെ തന്നെയായിരുന്നു
മറ്റെന്തിനെക്കാളും ഉപരി ഇരുവരെയും സ്വീകാര്യരാക്കിയത് അവരുടെ കുട്ടിത്തം നിറഞ്ഞ സ്വഭാവമായിരുന്നു. അവർ ചെന്നെത്തിയ ഇടങ്ങളില്ലെല്ലാം അദ്ഭുതം നിറച്ചു. കണ്ടുമുട്ടിയ എല്ലാ ആളുകളെയും നിര്‍ലോഭം സ്നേഹിച്ചു. ഇപ്പോൾ അവർ രണ്ടുപേരും ഒന്നിച്ചാണെന്ന് ഞാൻ മനസിലാക്കുന്നു. അതാണ് ഇപ്പോൾ സമാധാനം തരുന്നത്"
ജനുവരി 22നാണ് ജാനകിയമ്മയുടെ മകൻ മുരളി കൃഷ്ണ അന്തരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം. മൂന്നു വർഷം മുൻപ് മുരളി കൃഷ്ണയുടെ മൂത്തമകൾ വർഷയും മരണപ്പെട്ടിരുന്നു. 2023 ഓഗസ്റ്റിലായിരുന്നു വർഷയുടെ അകാല വേർപാട്. ജാനകിയമ്മയുമായി ഏറെ ഹൃദയബന്ധം സൂക്ഷിച്ചിരുന്ന പേരക്കുട്ടിയായിരുന്നു വർഷ. ഈ മരണങ്ങൾ ജാനകിയമ്മയുടെ കുടുംബത്തെ മാനസികമായി ഉലച്ചിരുന്നു.
Tags : Entertainment Movies Cinema TVShows Streaming SocialMedia Community Art S.Janaki Music