ഫ്രാങ്കോ പങ്കുവച്ച വീഡിയോയിൽ നിന്നും
അന്യഗ്രഹജീവികൾ തന്നെ പിന്തുടരുന്നുണ്ടെന്ന വിചിത്ര വാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ രംഗത്ത്. താൻ പറയുന്നത് ആരും വിശ്വസിക്കുന്നില്ലെന്നും എല്ലാവരും തന്നെ ഭ്രാന്തനായി മുദ്രകുത്തുകയാണെന്നും ആരോപിച്ചുകൊണ്ടാണ് താരം ടിക്ടോക്കിൽ വീഡിയോ പങ്കുവച്ചത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും യാഥാർത്ഥ്യം പുറത്തുവിടാതിരിക്കാൻ പലരും തന്നെ തടയുകയാണെന്നും ഫ്രാങ്കോ അവകാശപ്പെടുന്നു.
തന്റെ വാദങ്ങൾ തെളിയിക്കുന്നതിനായി വീടിന്റെ സുരക്ഷാ കാമറയിൽ പതിഞ്ഞ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്. വീടിന്റെ ജനലിലൂടെയും പശ്ചാത്തലത്തിലും അന്യഗ്രഹജീവിയുടേതിന് സമാനമായ ഒരു രൂപം എത്തിനോക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് താരത്തിന് നേരെ ഉയരുന്നത്. ഏതോ ഹാലോവീൻ കടയിൽ നിന്ന് വാങ്ങിയ വിലകുറഞ്ഞ മാസ്ക് വച്ചാണ് താരം ആളുകളെ പറ്റിക്കുന്നതെന്നും, കൂടുതൽ വ്യക്തതയുള്ള വിഡിയോ കാണാൻ പണം നൽകി സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന് താരം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്നും വിമർശകർ പറയുന്നു.
ഒരു പ്രശസ്ത താരം ഇത്തരമൊരു മണ്ടത്തരം വീഡിയോയുമായി വരുന്നത് കഷ്ടമാണെന്നും, യഥാർഥ ഏലിയൻ ഗവേഷണങ്ങളെപ്പോലും ആളുകൾ തമാശയായി കാണാൻ ഇത് ഇടയാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
പ്രശസ്ത ഹോളിവുഡ് ചിത്രമായ 127 അവേഴ്സ് എന്ന സിനിമയിലൂടെ ഓസ്കർ നാമനിർദ്ദേശം വരെ ലഭിച്ച മികച്ചൊരു നടനാണ് ജെയിംസ് ഫ്രാങ്കോ. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ തട്ടിപ്പ് വിഡിയോ ആകാൻ വഴിയില്ലെന്നും, താരത്തിന്റെ റിലീസാകാൻ പോകുന്ന പുതിയ ചിത്രമായ 'ലവ് മീറ്റ്സ് ഇൻ ദി സൺഷൈൻ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആയിരിക്കാം ഇതെന്നുമാണ് സിനിമാ ലോകത്തെ സംസാരം.
Tags : James Franco Entertainment Movies Cinema