മക്കായ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ഇന്നിംഗ്സിനും 51 റൺസിനുമാണ് ഓസീസിന്റെ ജയം. ഈ ജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ വെറും 64 റൺസിന് പുറത്തായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 210 റൺസ് എടുത്തു. 146 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റർമാർക്ക് ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ പാറ്റ് കമ്മിൻസും നഥാൻ ലിയോണും മൂന്ന് വിക്കറ്റ് വീതം നേടി.
മൂവരുടെയും മികച്ച ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 95 റൺസിന് ഓൾഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ടോപ് സ്കോറർ. ഒമ്പത് ബംഗ്ലാദേശ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി.രണ്ട് ഇന്നിംഗ്സിലുമായി പത്ത് വിക്കറ്റുകളാണ് സ്റ്റാർക്ക് വീഴ്ത്തിയത്.
നേരത്തെ എട്ട് വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. കാമറൂൺ ഗ്രീനിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. 105 പന്തിൽ 10 ഫോറിന്റെ അകമ്പടിയോടെ 47 റൺസാണ അദ്ദേഹം അടച്ചുകൂട്ടിയത്.
ആറ് റൺസെടുത്ത് ജോഷ് ഹേസൽവുഡ് കൂടി പുറത്തായതോടെ ഓസീസിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 62 പന്തിൽ 32 റൺസുമായാണ് നാഥാൻ ലിയോൺ പുറത്താകാതെ നിന്നത്. ബംഗ്ലാദേശിനായി ഷോറിഫുൾ ഇസ്ലാം ഏഴുവിക്കറ്റുകൾ വീഴ്ത്തി. ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച മിച്ചൽ സ്റ്റാർക്കിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.