തൃശൂർ: കേരള സിലബസ് കാലഹരണപ്പെട്ടതാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന വസ്തുതകൾക്കു നിരക്കാത്തതാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങളെയും ശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്കരണത്തെയും അധിക്ഷേപിക്കുന്നതാണു മുഖ്യമന്ത്രിയുടെ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു ജനകീയചർച്ചകളിലൂടെയാണ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. ഒന്നുമുതൽ 11 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറ്റിക്കഴിഞ്ഞു. അടുത്തവർഷം പന്ത്രണ്ടാം ക്ലാസിലും ഇതു നടപ്പാക്കും. കുട്ടികളെ ആധുനിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു സജ്ജരാക്കാൻ 243 സ്കിൽ സെന്ററുകൾ സ്ഥാപിച്ചു.
അന്ധവിശ്വാസങ്ങൾ നിറഞ്ഞ ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ അടിച്ചേൽപ്പിക്കാനും, പൊതുവിദ്യാഭ്യാസത്തെ തകർത്ത് കാവിവത്കരണത്തിനു വഴിയൊരുക്കാനുമുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
പിഎം ശ്രീ പദ്ധതി കരാർ കേരളം മരവിപ്പിച്ചത് ഇതിനാലാണ്. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഗൗരവമുള്ളതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗ് മന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.