സനാ: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാന മോച്ച തുറമുഖം പിടിച്ചെടുത്തു. ചെങ്കടൽവഴിയുള്ള എണ്ണയൊഴുക്ക് കൂടുതൽ തടസപ്പെടുത്തുന്ന സംഭവവികാസമാണിത്.
ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് മോച്ച. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയ ഹൂതികൾ മോച്ചയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മോച്ച കാപ്പിയുടെ ജന്മദേശമായി പരിഗണിക്കുന്നത് ഈ തുറമുഖ നഗരത്തെയാണ്.
ചെങ്കടലിലെ തന്ത്രപ്രധാന ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതായി റിപ്പോർട്ടുണ്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്. ഹൂതികൾ ചെങ്കടൽ നിയന്ത്രിക്കുന്നത് യുദ്ധത്തിൽ ഇറാന്റെ മേൽക്കൈ വർധിപ്പിക്കും.
പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്രവിപണിയിൽ എണ്ണവില ഉയർത്തി. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലായി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28നാണ് ഹൂതികൾ യുദ്ധത്തിന്റെ ഭാഗമാകുന്നത്. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ യുദ്ധത്തിൽ കൂടുതൽ സജീവമായി.
സൗദിക്കെതിരേ ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ പാക്കിസ്ഥാൻ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്കിയിരുന്നു. പാക്കിസ്ഥാനും തുർക്കിയും സൗദിയുമായി അടുത്തകാലത്ത് ‘മൈക്ക സൈനിക സഖ്യം’ ഉണ്ടാക്കിയിരുന്നു. ഹൂതികളെ ഇറാൻ അടക്കി നിർത്തണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.