ബന്ദവഡിപ്പള്ളി (ആന്ധ്രപ്രദേശ്): അമിത മദ്യപാനത്തെത്തുടർന്ന് സുഹൃത്തുക്കളായ രണ്ട് സോഫ്റ്റ്വെയർ എൻജിനിയർമാർ കുഴഞ്ഞുവീണു മരിച്ചു.
അന്നമയ ജില്ലയിലെ ബന്ദവഡിപ്പള്ളിയിലാണ് നാലു സുഹുത്തുക്കൾ ചേർന്നു മദ്യപിച്ചതിൽ രണ്ടുപേർക്കു മരണം സംഭവിച്ചത്. 19 കുപ്പി ബിയറാണ് എല്ലാവരും കൂടി കുടിച്ചുതീർത്തത്. ഇതിൽ ആറു കുപ്പി ബിയർ കുടിച്ച കുമാറും അഞ്ചെണ്ണം കുടിച്ച പുഷ്പരാജുമാണ് മരിച്ചത്.
മദ്യത്തിനൊപ്പം അമിതമായി ഭക്ഷണം കഴിച്ചിരുന്നുവത്രെ. തിരികെ വീട്ടിലേക്കു പോകുന്നതിനിടെ കുമാറിന് ശ്വാസതടസം അനുഭവപ്പെടുകയുമായിരുന്നു. തൊട്ടുപിറകേ പുഷ്പരാജിനും ശ്വാസംമുട്ടലുണ്ടായി. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെപ്പറ്റി പോലീസ് അന്വേഷിച്ചു വരികയാണ്. ഇവർ കുടിച്ച മദ്യത്തിന്റെ സാംപിൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു.