കണ്ണൂർ: കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെതിരെയാണ് നടപടി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടിയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസമാണ് സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ വച്ച് ശരത്തിനെ പോലീസ് പിടിച്ചത്. കണ്ണൂർ സ്വദേശികളായ ഒമ്പതു പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികൾ, ഒരു കർണാടക സ്വദേശിയുൾപ്പെടെ 13 പേരെയാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ സ്വർണം പൊട്ടിക്കാനായി എത്തിയതെന്ന് പോലീസ് പറഞ്ഞു.