സ്വീഡനിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽനിന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യാ സന്ദർശനത്തിനു വന്നത്. അവിടെനിന്ന് നേരേ കോൽക്കത്തയിൽ ഇറങ്ങി മദർ തെരേസയുടെ കല്ലറയിലേക്ക് ഓടിയെത്തിയാണ് മേയ് 23 മുതൽ 26 വരെയുള്ള തന്റെ ഇന്ത്യാ സന്ദർശനം തുടങ്ങിയത്.ആ അപൂർവമായ സന്ദർശനം ഇന്ത്യയിലെ രാഷ്ട്രീയ മേലാളന്മാർക്ക് നിശബ്ദമെങ്കിലും സ്ഫടികംപോലെ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്.
മേയ് 23ന് പുലർച്ചെ കോൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ റൂബിയോ പോയത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനമായ മദർ ഹൗസിലേക്കാണ്. അവിടെ, ‘ചേരികളുടെ വിശുദ്ധ’യുടെ കല്ലറയോട് ചേർന്നു നടന്ന സവിശേഷ കുർബാനയിൽ അദ്ദേഹം പങ്കെടുത്തു. സാധാരണ വിശുദ്ധ കുർബാനയില്ലാത്ത ഇവിടെ നിത്യേന എത്തുന്ന നൂറുകണക്കിന് തീർഥാടകരെ പ്രവേശിപ്പിക്കാതെയായിരുന്നു റൂബിയോയുടെ സന്ദർശനത്തിന് സൗകര്യമൊരുക്കിയത്.
അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ച കാർഡോടുകൂടി ആ കല്ലറയിൽ അദ്ദേഹം അർപ്പിച്ച പുഷ്പചക്രത്തിൽതന്നെ ആ സന്ദേശം വ്യക്തമായിരുന്നു. “അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളുടെ ആദരവും പ്രണാമവും” എന്നായിരുന്നു ആ കാർഡിൽ എഴുതിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും കാണുന്നതിന് മുമ്പ്, തങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയെ (വിദേശകാര്യ മന്ത്രി) നേരിട്ട് മദർ ഹൗസിലേക്ക് അയയ്ക്കുക എന്ന ചരിത്രപരമായ തീരുമാനമെടുക്കാൻ അമേരിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ആ വരികൾ വിശദീകരിക്കുന്നു.
ലോകമെമ്പാടുമുള്ള ‘പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ’ സേവിക്കുന്ന അയ്യായിരത്തിലധികം കന്യാസ്ത്രീകളുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനത്ത് അദ്ദേഹം ഒന്നര മണിക്കൂറോളം ചെലവഴിച്ചു. റൂബിയോയും സംഘവും പിന്നെ എ.ജെ.സി. ബോസ് റോഡിൽത്തന്നെയുള്ള ശിശുഭവനിലേക്ക് നീങ്ങി. മദർഹൗസിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണിത്. അവിടെയുണ്ടായിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളെയും മാനസിക വെല്ലുവിളികൾ നേരിടുന്ന അനാഥക്കുട്ടികളെയും സന്തോഷിപ്പിക്കാനായി റൂബിയോ അവർക്ക് പാവക്കരടികളെ (ടെഡി ബെയർ) സമ്മാനിച്ചു.
“കാരുണ്യത്തിന്റെയും സേവനത്തിന്റെയും മഹത്തായ ഒരു പാരമ്പര്യവും പൈതൃകവുമാണ്മാണ് മദർ തെരേസ ലോകത്തിനു സമ്മാനിച്ചത്. മദർ തെരേസയുടെ പാരമ്പര്യത്തിന് ആദരവ് അർപ്പിക്കാനും കത്തോലിക്കാ വിശ്വാസത്തിന്റെ ജീവിക്കുന്ന മാതൃക നേരിൽ കാണാനും ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റി സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,” കോൽക്കത്തയിൽനിന്ന് പ്രധാനമന്ത്രി മോദിയെ കാണാനായി ന്യൂഡൽഹിയിലേക്ക് തിടുക്കത്തിൽ തിരിക്കുന്നതിനിടെ റൂബിയോ എക്സിൽ (ട്വിറ്റർ) കുറിച്ചു. പശ്ചിമ ബംഗാളിലെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹം പോലും അദ്ദേഹത്തിന്റെ യാത്രയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ടുപോയിരുന്നു.
ആത്മീയ സന്ദർശനമല്ല!
കത്തോലിക്കാ വിശ്വാസിയായ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ വെറുമൊരു ആത്മീയ സന്ദർശനം മാത്രമായിരുന്നോ ഇത്? അങ്ങനെയായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ തിരക്കിട്ട ചതുർദിന ഇന്ത്യൻ സന്ദർശനത്തിലെ ആദ്യത്തെ പരിപാടിയായി ഇത് മാറുമായിരുന്നില്ല. ഇന്ത്യാ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഈ മദർഹൗസ് യാത്ര മോദി സർക്കാരിനുള്ള ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഭരണകൂടങ്ങളുടെ സംരക്ഷണത്തിൽ കുറ്റവാളികൾ യാതൊരു ഭയവുമില്ലാതെ സ്വതന്ത്രരായി വിഹരിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്ക ആവർത്തിച്ചുയർത്തുന്ന ആശങ്കകൾ അടിവരയിട്ടു പറയുകയായിരുന്നു ഇതിലൂടെ.
വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരേയുള്ള വിമർശനങ്ങളെ ‘ഇന്ത്യയുടെ മഹത്തായ നിയമസംവിധാനം’ എന്ന അവകാശവാദം ഉന്നയിച്ച് പ്രതിരോധിക്കാനും ക്രൈസ്തവരെ വേട്ടയാടുന്ന ഹിന്ദുത്വ ധാർഷ്ഠ്യത്തെ വെള്ളപൂശാനും ഔദ്യോഗികവക്താക്കൾ ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്. എന്നാൽ, ക്രൂരമായ യാഥാർഥ്യം പകൽപോലെ വ്യക്തമാണ്: പള്ളികൾക്ക് മുകളിൽ കാവിപ്പതാകകൾ ഉയർത്തുന്നു, പാസ്റ്റർമാരെ ക്രൂരമായി മർദ്ദിക്കുന്നു, അവരെക്കൊണ്ട് പശുവിന്റെ ചാണകം തീറ്റിക്കുകയും അവരെ ചെരുപ്പുമാല അണിയിക്കുകയും ചെയ്യുന്നു, സംസ്കരിച്ച മൃതദേഹങ്ങൾപോലും പുറത്തെടുക്കുന്ന ഈ ‘ഘർ വാപസി’ പ്രാകൃതകാലത്തെയാണ് ഓർമിപ്പിക്കുന്നത്.
അശരണർ, മരണാസന്നർ, കുഷ്ഠരോഗികൾ, എച്ച്ഐവി ബാധിതർ എന്നിവരടക്കം പതിനായിരക്കണക്കിന് ആളുകളെ പരിചരിക്കുന്ന, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി (എംസി) സന്യാസിനീ സമൂഹവും മോദി സർക്കാരിന്റെ ശ്വാസംമുട്ടിക്കൽ തന്ത്രങ്ങളിൽനിന്ന് രക്ഷപ്പെട്ടില്ല. 2021ലെ ക്രിസ്മസിനാണ് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അവരുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയത്. 2016ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവരെ ‘മോൺസ്റ്റർ തെരേസ’ (രാക്ഷസി തെരേസ) എന്ന് വിളിച്ച് അധിക്ഷേപിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഉത്തരവായിരുന്നു അത്.
ശ്വാസംമുട്ടിക്കുന്ന നടപടികൾ
സാമൂഹിക സേവനങ്ങളെയും അവകാശ സംരക്ഷണ മുന്നേറ്റങ്ങളെയും ആസൂത്രിതമായി ശ്വാസംമുട്ടിക്കുന്ന ഈ നടപടി നേരിട്ടത് മിഷനറീസ് ഓഫ് ചാരിറ്റി മാത്രമല്ല. സർക്കാരിന്റെ എഫ്സിആർഎ ഡാഷ്ബോർഡ് ഈ വൻ വെട്ടിക്കുറയ്ക്കൽ സ്ഥിരീകരിക്കുന്നുണ്ട്. ആകെ ഉണ്ടായിരുന്ന 52,000 എഫ്സിആർഎ അക്കൗണ്ടുകളിൽ 21,979 എണ്ണം റദ്ദാക്കപ്പെട്ടു. 15,187 എണ്ണം പുതുക്കി നൽകിയില്ല. ഇപ്പോൾ 14,958 എണ്ണം മാത്രമാണ് സജീവമായിട്ടുള്ളത്. ഒഴിവാക്കപ്പെട്ട 37,000 എഫ്സിആർഎ ലൈസൻസുകളിൽ ഭൂരിഭാഗവും മതേതര അവകാശ സംരക്ഷണ-ശക്തീകരണ ഗ്രൂപ്പുകളുടെയും, ‘ബ്രെഡ് ഫോർ ദി വേൾഡ്’, ‘കംപാഷൻ ഇന്റർനാഷണൽ’ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സാമൂഹിക പ്രവർത്തന-കാരുണ്യ പ്രസ്ഥാനങ്ങളുടേതുമായിരുന്നു.
ഇന്ത്യക്കകത്തുനിന്നും രാജ്യാന്തരതലത്തിലും ഉണ്ടായ വ്യാപകമായ പ്രതിഷേധങ്ങളുടെ ചൂട് താങ്ങാനാവാതെ, രണ്ടാഴ്ചയ്ക്കുള്ളിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് യാതൊരു ബഹളവുമില്ലാതെ പുനഃസ്ഥാപിച്ചു നൽകാൻ മോദി സർക്കാർ നിർബന്ധിതരായി. ബ്രിട്ടീഷ് പാർലമെന്റ്പോലും പ്രമേയത്തിലൂടെ ഇതിനെ അപലപിച്ചതിനു പിന്നാലെയായിരുന്നു സർക്കാർ നടപടി.
പീഡനങ്ങളും ഭീഷണികളും നേരിടുന്ന ജനങ്ങൾക്ക് റൂബിയോയുടെ ചരിത്രപരമായ മദർഹൗസ് സന്ദർശനം ഒരു ഐക്യദാർഢ്യ പ്രഖ്യാപനവും പ്രതീക്ഷയുടെ കിരണവുമാണ് നൽകുന്നത്. മോദി അധികാരം ഏറ്റെടുത്ത 2014ൽ ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ 127 ആയിരുന്നെങ്കിൽ, 2024 ആയപ്പോഴേക്കും അത് 835ലേക്ക് കുതിച്ചുയർന്നു. ഇന്ത്യയിൽ ക്രമമായി വർധിച്ചുവരുന്ന ഈ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, റൂബിയോയുടെ ഈ മുമ്പില്ലാത്ത കോൽക്കത്ത യാത്രയിൽ വ്യക്തമായ ഒരു സന്ദേശമുണ്ട്.
(36 വർഷമായി അന്തർദേശീയ മാധ്യമങ്ങൾക്ക് ദക്ഷിണേഷ്യയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)