തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേരളാ സിലബസ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാവും പരീക്ഷ റദ്ദാക്കൽ സംബന്ധിച്ച് തീരുമാനം വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച ഫയൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
മാർച്ച് ആദ്യം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നതിനു ദിവസങ്ങൾക്കു മുന്‍പാണ് ഇറാൻ-അമേരിക്ക സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെ പരീക്ഷ പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും യുദ്ധാവസ്ഥയ്ക്ക് മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷ റദ്ദാക്കാൻ സർക്കാർ നീക്കം നടത്തുന്നത്.
പരീക്ഷയ്ക്കു പകരം മോഡൽ പരീക്ഷയുടെ ഉൾപ്പെടെ മാർക്കുകൾ പരിഗണിച്ച് സർട്ടിഫിക്കറ്റ് നല്കുന്ന കാര്യമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.