Kerala
പത്തനംതിട്ട: ശബരിമലയില്‍ തീർഥാടകരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത് എത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള 40 പേരടങ്ങുന്ന അടുത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും.
അതേസമയം, തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നടന്നിരുന്ന സ്പോട്ട് ബുക്കിംഗ് നിലയ്ക്കലിലേക്ക് മാറ്റിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടാതെ, ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ മുപ്പതിനായിരത്തിലധികം ആളുകള്‍ക്ക് സ്പോട്ട് ബുക്കിങ് നടത്താനുള്ള അവസരമുണ്ടായിരുന്നു.
സ്പോട്ട് ബുക്കിംഗിനായി അധികം ആളുകള്‍ എത്തിയാല്‍ അവര്‍ക്ക് അടുത്ത ദിവസം ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കും. നിലയ്ക്കലില്‍ ഏഴ് ബുക്കിംഗ് കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കല്‍ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. എല്ലാ ഭക്തര്‍ക്കും കുടിവെള്ളം ഉറപ്പാക്കുകയും ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്‍കുകയും ചെയ്യും.
Kerala
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള അപകടകരമായ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. നിലവിലെ സ്ഥിതി ഭയാനകമാണെന്നും തിരക്ക് നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ തിരക്ക് മുന്നൊരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ്. ലോവർ തിരുമുറ്റം കണ്ടിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണ്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ. ജയകുമാർ പറഞ്ഞു. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
പമ്പയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ക്യൂ കോംപ്ലക്സിലേയ്ക്ക് ആളുകൾ കയറുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നേരത്തെ തയാറാക്കിയതാണ്. ഇവിടെ ഇരിക്കുന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ഭക്തരെ പതുക്കെ 18-ാംപടി കയറാൻ അനുവദിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തരുടെ അടുക്കലേക്ക് വെള്ളവുമായി എത്താനുള്ള ഏർപ്പാടുകളും ചെയ്തെന്നും ജയകുമാർ അറിയിച്ചു.
അതേസമയം, സന്നിധാനത്തും പമ്പയിലും വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ പിണറായി സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
അതിരൂക്ഷ വിമർശനം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ അംഗങ്ങൾക്ക് മേലുള്ള ആരോപണങ്ങൾക്ക് അംഗീകാരം നൽകാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിത്. സന്നിധാനത്തെ സ്വർണം അടക്കമുള്ള ആസ്തികൾ അറ്റകുറ്റപ്പണികൾക്കായി മാറ്റാൻ തീരുമാനം എടുത്തതും ഇവരുടെ ഭരണകാലത്താണ്. കേരളത്തിലെ അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ബിജെപി ഗവർണറോട് ശക്തമായി അഭ്യർത്ഥിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
ആലപ്പുഴ: ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറിമാറി ഭരിച്ച ഒരു സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. അത് സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവർ ചുരുക്കമാണ്. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി.
നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ഹൈക്കോടതി ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ. ദേവസ്വം ഭരണരീതികൾ മാറ്റണം. ആത്മാർഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉന്നതര്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തും. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളാക്കപ്പെട്ട ദേവസ്വം ജീവനക്കാര്‍ കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ മാത്രമെ ആനുകുല്യങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ ബോര്‍ഡിന് യാതൊരു പങ്കുമില്ല. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ കാരണമാണ്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേന ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.
നിലവിലെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നൊ തന്റെ ഭാഗത്ത് നിന്നൊ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ ഹൈക്കോടതി പുറത്തുവിട്ട സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി അടിവരയിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറു കൊല്ലത്തിനിടയിൽ നാൽപത് വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന് ഒരു പങ്കുമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2025 ല്‍ ഗുഢാലോചന നടത്തി എന്ന വാദം തെറ്റാണ്.
പാളി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈയില്‍ കൊടുത്ത് വിടാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ല. പ്രസിഡന്റ് നിര്‍ദേശിച്ചുവെന്ന കാര്യം തെറ്റാണ്. പിഴവ് ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ആറന്മുള വള്ളസദ്യ വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന് തെറ്റുകാരനല്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് പള്ളിയോട സേവസംഘത്തിനാണ്.
വള്ളസദ്യ നടക്കുമ്പോള്‍ തന്ത്രിയും പള്ളിയോട സേവസംഘവും അവിടെ ഉണ്ടായിരുന്നു. ആചാരലംഘനം നടന്നെന്ന് കാട്ടി തന്ത്രി നല്കിയ കത്ത് ദേവസ്വം ബോര്‍ഡിന് കിട്ടിയിട്ടില്ല. കത്ത് കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതി ചേർത്തതിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും നേരിടാൻ തയാറാണ്. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ നടക്കില്ല. എഫ്ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡിന്റെ പരാതിയിലാണ് 2019 ലെ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തത്. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍.
കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ദേവസ്വം ബോർഡിന്റെ പരാതിയിലാണ് എഫ്ഐആർ. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണുള്ളത്. സ്വർണം പൂശിയ ചെന്നൈയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇപ്പോള്‍ സംഘം പരിശോധന നടത്തിവരികയാണ്. സ്മാർട്ട് ക്രിയേഷൻസ് അധികൃതരെ നിലവിൽ പ്രതിചേർത്തിട്ടില്ല.