വത്തിക്കാൻ സിറ്റി: അക്രമവും വിഭാഗീയതയും വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
വിചാരിച്ചാൽ എല്ലാവർക്കും സമാധാനം സൃഷ്ടിക്കാനാകുമെന്നും റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി തോറ വേക്കിയായിലെ സെന്റ് മേരീസ് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സുഹൃത്തുക്കളുമായി അനുരഞ്ജനം നടത്താനും ഭീഷണിപ്പെടുത്തലും എല്ലാത്തരം അക്രമവും വിദ്വേഷവും നിരസിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മാമ്മോദീസയിലൂടെ നമുക്കെല്ലാവർക്കും ഒരു പുതിയ ജലത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. അത് എല്ലാ കുറ്റങ്ങളും കഴുകിക്കളയുകയും എല്ലാ ദാഹവും ശമിപ്പിക്കുകയും ചെയ്യുന്നു. ഈ നോമ്പുകാലത്ത് ഈ കൂദാശയുടെ കൃപ വീണ്ടും ഊട്ടിയുറപ്പിക്കാം-മാർപാപ്പ പറഞ്ഞു.
ഞായറാഴ്ച വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ സമാധാനത്തിനായി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിൽനിന്നു വരുന്ന വാർത്തകൾ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഈ സംഘർഷങ്ങൾ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുമോയെന്ന ഭയം ഏവരെയും പരിഭ്രാന്തിയിലാഴ്ത്തുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇത് ലബനൻ ഉൾപ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളെ വീണ്ടും അസ്ഥിരതയിലേക്ക് നയിക്കുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.