തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെ വിശദ പരിശോധനയ്ക്കൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ.
അന്തിമ പട്ടികയിലും ചിലയിടങ്ങളിൽ ഒരേ കുടുംബത്തിലുള്ളവർ പല ബൂത്തുകളിലാണെന്ന സ്ഥിതിയുണ്ട്. അതേസമയം, അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും.
അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സിപിഎം ഉന്നയിച്ചിരുന്നു.
അതേസമയം, ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാം.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.
വോട്ടർപട്ടിക പരിശോധിക്കാം
തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എഇആർഒമാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പ്രദർശിപ്പിക്കും.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും ceo.kerala.gov.in കൂടാതെ മറ്റൊരു വെബ്സൈറ്റായ electoralsearch.eci.gov.in ലും വോട്ടർ പട്ടിക പരിശോധിക്കാം.
18-19 പ്രായപരിധിയിലുള്ള ആദ്യമായി വോട്ട് ചേർക്കുന്നവർക്കും താമസം മാറുകയും തിരുത്തലുകൾക്കായി അപേക്ഷിക്കുകയും ചെയ്ത നിലവിലുള്ള വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും.
എസ്ഐആർ തുടങ്ങിയശേഷം ഫോം 6 വഴി 13,51,151 പേരും ഫോം ആറ് എ വഴി (പ്രവാസികൾ)1,59,111 പേരും തിരുത്തലിന് 3,93,333 പേരും അപേക്ഷിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.