ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്‍റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്‍റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാലേ ഹോർമുസ് തുറക്കൂവെന്ന് വിപ്ലവഗാർഡ് വക്താവ് ഹുസൈൻ മുഹെബ്ബിയും പറഞ്ഞു. ഉപാധികൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാദേശികതലത്തിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്ക ഇടപെടരുതെന്നും മുഹെബ്ബി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന ഹോർമുസിന്‍റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്. അമേരിക്ക ആക്രമച്ചതിനെത്തുടർന്ന് ഇറാൻ ഈ കടലിടുക്ക് പൂട്ടിയിരിക്കുകയാണ്.
ഹോർമുസ് തുറക്കാൻ ഇറാൻ-ഒമാൻ കരാർ ഉടനുണ്ടാകുമെന്ന സൂചന അമേരിക്കൻ വൃത്തങ്ങളും നല്കുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതു മുതൽ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥ പൂർണമായി പരിഹരിക്കുന്ന വിപുലമായ ഉടന്പടിക്ക് ഹോർമുസ് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
..........
യുഎഇ ടാങ്കർ ആക്രമിക്കപ്പെട്ടു
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇന്നലെ യുഎഇ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടു. യുഎഇ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലിനു നേർക്ക് ഇറാൻ മിസൈൽ അയച്ചുവെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാർക്കു പരിക്കില്ല.