ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ക്രൂഡ് ഓയിൽ വിലവർധനയുടെയും പശ്ചാത്തലത്തിൽ യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നു.
ഇന്നലെ വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു 93 എന്ന പരിധി മറികടന്നു. ബുധനാഴ്ച 92.63 എന്ന നിലയിലെത്തിയതായിരുന്നു രൂപയുടെ ഇതുവരെയുള്ള എക്കാലത്തെയും താഴ്ന്ന നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിതരണത്തിൽ തടസങ്ങൾ സൃഷ്ടിച്ചതുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സന്പദ്വ്യവസ്ഥയുടെ ഔദ്യോഗിക കറൻസിക്ക് വേഗത്തിൽ ക്ഷതമേൽക്കുന്നതിനുള്ള പ്രധാന കാരണം. ഇതിനോടൊപ്പം ഓഹരി വിപണിയുടെ ഇടിവും സംഘർഷത്തെത്തുടർന്ന് വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിൽനിന്നു നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ വിലയിടിവിനു കാരണമായി.
ഇന്ത്യൻ വിപണിയിൽനിന്ന് ഇത്തരത്തിൽ പിൻവലിക്കുന്ന നിക്ഷേപങ്ങൾ ഡോളറിലേക്കു മാറ്റുന്നതാണ് രൂപയുടെ മൂല്യത്തിലെ ഇടിവിനു വേഗം കൂട്ടിയത്.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനും ഈ വർഷം ജനുവരി 22നുമിടയിൽ 6.7 ശതമാനമാണ് യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷവും ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ പകരം തീരുവയും ഈ ഇടിവിനു കാരണമായി.
പ്രധാന കറൻസികളിൽ യൂറോയും ബ്രിട്ടീഷ് പൗണ്ടും ചൈനീസ് റെണ്മിന്പിയും ബ്രിസീലിയൻ റിയലുമൊക്കെ ഇക്കാലയളവിൽ ഡോളറിനെതിരേ മൂല്യവർധനവ് പ്രകടിപ്പിച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന പ്രധാന കറൻസികളായ ജാപ്പനീസ് യെന്നിനും ഇന്തോനേഷ്യൻ റുപ്പയയ്ക്കും ഫിലിപ്പീൻസിന്റെ പെസോയ്ക്കും തുർക്കിഷ് ലിറയ്ക്കും ഡോളറിനെതിരേ മൂല്യ ഇടിവുണ്ടായി. 12.3 ശതമാനം മൂല്യ ഇടിവോടെ തുർക്കിഷ് ലിറ മാത്രമാണു ഇക്കാലയളവിൽ ഇന്ത്യക്കു പിന്നിലെന്ന് കേന്ദ്രം ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.