ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ 4.3 മില്യൺ കനേഡിയൻ ഡോളറിന്റെ (ഏകദേശം 43 ലക്ഷം ഡോളർ) തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ മുൻ അഭിഭാഷകൻ പവൻജീത് സിംഗ് മാൻ (52) നിരവധി ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു.
പീൽ റീജിയണൽ പോലീസിന്റെ അന്വേഷണത്തിൽ, നിയമ ഇടപാടുകളുമായും അഭിഭാഷക ട്രസ്റ്റ് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട നാല് വ്യത്യസ്ത മോർട്ട്ഗേജ്, ചെക്ക് തട്ടിപ്പ് പദ്ധതികളിലൂടെയാണ് വൻതുക നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം.
2026 ഓഗസ്റ്റ് 21ന് മാൻ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വയ്ക്കൽ, ക്രിമിനൽ വിശ്വാസവഞ്ചന, വ്യാജരേഖകൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പവൻജീത് സിംഗിന്റെ ഒന്റാറിയോയിലെ അഭിഭാഷക ലൈസൻസ് 2025 ജൂലൈയിൽ റദ്ദാക്കിയിരുന്നു.
ഈ കേസിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സമാന രീതിയിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുള്ളവർ പീൽ റീജിയണൽ പോലീസിന്റെ ഫ്രോഡ് ബ്യൂറോയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.