National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്നതോടെ ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും ഒരുക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മുന്നേറുകയാണ്. നിലവിൽ ബിജെപി 76 സീറ്റിലും ജെഡിയു 66 സീറ്റിലും മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ ബഹുദൂരം മുന്നേറ്റം നടത്തുന്നതിനിടെ ഔദ്യോഗിക വസതിക്കുമുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇപ്പോഴും ശക്തിയുള്ള കടുവ എന്ന വിശേഷണമാണ് പോസ്റ്ററിൽ. പാറ്റ്നയിലെ അണ്ണാ മാർഗ് വസതിക്കുമുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജെഡിയുവിനെ തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററിൽ നന്ദി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും സംരക്ഷകൻ എന്ന വിശേഷണമാണ് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ ബഹുദൂരം മുന്നിൽ. നിലവിലെ സൂചനപ്രകാരം എൻഡിഎ 160 സീറ്റിലും ഇന്ത്യാ സഖ്യം 60 സീറ്റിലും മുന്നേറ്റം നടത്തുകയാണ്.
മഹാസഖ്യത്തിൽ ആർജെഡി മാത്രമാണ് പിടിച്ചു നിൽക്കുന്നത്. കോൺഗ്രസും ഇടതുപാർട്ടികളും പിന്നോട്ടു പോയതാണ് അവർക്ക് തിരിച്ചടിയായത്. നിലവിൽ ഇടതുപാർട്ടികൾക്ക് രണ്ടു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്. കഴിഞ്ഞ തവണ ഇടതു പക്ഷത്തിന് 12 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.
29 സീറ്റിൽ മത്സരിച്ച ചിരാഗ് പാസ്വാന്റെ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിയും ജെഡിയും പാലംവലിച്ചതാണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ സ്ഥാനാർഥികളെ ചിരാഗ് പാസ്വാൻ തെരഞ്ഞുപിടിച്ചു പരാജയപ്പെടുത്തിയിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 46 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ 8.30 മുതൽ ലഭ്യമാകും. ഒരുറൗണ്ടിൽ 14 ഇവിഎമ്മുകൾ എന്നകണക്കിലാണ് എണ്ണൽ പുരോഗമിക്കുന്നത്.
നിതീഷ് കുമാറിന്റെ ജെഡിയുവുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എൻഡിഎയും തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
National
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. വൈകുന്നേരം മൂന്നു 53.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 55.68 ശതമാനം ആയിരുന്നു ആകെ പോളിംഗ്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്നും കാണുന്നത്. ബെഗുസരായ് ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
അതേസമയം ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെ കല്ലെറുണ്ടായി. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.