പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ ബഹുദൂരം മുന്നിൽ. നിലവിലെ സൂചനപ്രകാരം എൻഡിഎ 160 സീറ്റിലും ഇന്ത്യാ സഖ്യം 60 സീറ്റിലും മുന്നേറ്റം നടത്തുകയാണ്.
മഹാസഖ്യത്തിൽ ആർജെഡി മാത്രമാണ് പിടിച്ചു നിൽക്കുന്നത്. കോൺഗ്രസും ഇടതുപാർട്ടികളും പിന്നോട്ടു പോയതാണ് അവർക്ക് തിരിച്ചടിയായത്. നിലവിൽ ഇടതുപാർട്ടികൾക്ക് രണ്ടു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്. കഴിഞ്ഞ തവണ ഇടതു പക്ഷത്തിന് 12 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.
29 സീറ്റിൽ മത്സരിച്ച ചിരാഗ് പാസ്വാന്റെ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിയും ജെഡിയും പാലംവലിച്ചതാണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ സ്ഥാനാർഥികളെ ചിരാഗ് പാസ്വാൻ തെരഞ്ഞുപിടിച്ചു പരാജയപ്പെടുത്തിയിരുന്നു.