തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എല്ലാ മുന്നണികളുടെയും വെട്ടിനിരത്തലിനു വിധേയരാകുന്നത് വനിതകളാണെങ്കിലും ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പതിവിനു വിപരീതമായി മുസ്ലിം ലീഗ്, വനിതകൾക്ക് രണ്ടു സീറ്റ് നല്കി. അതിനാൽത്തന്നെ സംവരണത്തിന്റെ പിൻബലമില്ലാതെ വനിതകൾ പ്രധാന മുന്നണികളുടെ മുന്നണിപ്പോരാളികളാകുന്ന ചിത്രം കൗതുകമുളവാക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളായി ഇതുവരെ പ്ര ഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റ് പ്രകാരം വനിതകൾ തമ്മിൽ മാറ്റുരയ്ക്കുന്നത് മൂന്ന് മണ്ഡലങ്ങളിൽ. അരൂരിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും സിപിഎമ്മിന്റെ ദെലീമ ജോജോയും ഏറ്റുമുട്ടുമ്പോൾ തൃക്കാക്കരയിൽ ഉമാ തോമസും (കോൺഗ്ര സ് ) , പുഷ്പാദാസും(സിപിഎം) തമ്മിലാണ് മത്സരം.
കോങ്ങാടാണ് വനിതകൾ അങ്കം കുറിക്കുന്ന മറ്റൊരു മണ്ഡലം. അവിടെ സിറ്റിംഗ് എംഎൽഎ സിപിഎമ്മിന്റെ കെ. ശാന്തകുമാരിയും കോൺഗ്രസിന്റെ കെ. എ. തുളസിയും ഗോദയിലുണ്ട്.
അരൂർ
ഷാനിമോൾ x ദെലീമ
അരൂരിൽ വീണ്ടും വനിതാ പോരാട്ടത്തിതിനു കളമൊരുങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിലും ഷാനിമോളും ദെലീമയും തമ്മിലായിരുന്നു മത്സരം. ഇടതു തരംഗത്തിൽ 6154 വോട്ടിനു ഷാനിമോൾ പരാജയപ്പെട്ടു. എന്നാൽ അതിനു മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ വിജയിക്കാൻ ഷാനിമോൾക്ക് കഴിഞ്ഞിരുന്നു. ഇടതു പക്ഷത്തിനു മേൽക്കോയ്മയുള്ള മണ്ഡലം കോൺഗ്രസിനു വേണ്ടി പിടിച്ചെടുത്ത ക്രെഡിറ്റും അവർക്കുണ്ട്.
മണ്ഡലത്തിലെ സിറ്റിംഗ് എംൽഎ ആയ ദെലീമ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് വോട്ടു ചോദിക്കുന്നത്. എന്നാൽ, കഴിഞ്ഞ തവണ ഇടതു തരംഗത്തിൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്തായാലും കനത്ത മത്സരം തന്നെയാകും അരൂരിൽ ഇത്തവണ നടക്കുക.