ന്യൂഡൽഹി: ദേശീയ പ്രാധാന്യമുള്ള സെൻസസ് പ്രക്രിയ പൂർത്തിയാക്കാൻ 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. സർക്കാർ സ്കൂളിലെ അധ്യാപകരും സംസ്ഥാനസർക്കാർ നിയമിച്ച ഉദ്യോഗസ്ഥരുമായിരിക്കും കണക്കെടുപ്പ് നടത്തുക.
ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈലുകളിൽ ലഭ്യമാകുന്ന ആപ്ലിക്കേഷനുകൾ വഴി വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ആദ്യ ഡിജിറ്റൽ സെൻസസാണ് 2027ലേത്. സെൻസസിൽ സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന ഉപാധിയും പൊതുജനങ്ങൾക്കുണ്ടാകും.
രണ്ടാം ഘട്ടത്തിൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിലാണ് ജാതിവിവരങ്ങൾ ശേഖരിക്കുക. ഏപ്രിൽ 30ന് രാഷ്ട്രീയകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി അംഗീകാരം നൽകിയ ജാതി കണക്കെടുപ്പിന്റെ അന്തിമഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിവരയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1931ലാണ് രാജ്യത്ത് അവസാനമായി ജാതി കണക്കെടുപ്പ് നടന്നത്.
ഹൗസ് ലിസ്റ്റിംഗ് അടുത്തവർഷം
അടുത്തവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യഘട്ടത്തിൽ ഒരു പ്രദേശത്തെ ഓരോ കെട്ടിടത്തെയും ഭവനങ്ങളെയും സൗകര്യങ്ങളെയും ആസ്തികളെയും ജീവിതസാഹചര്യങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ തിട്ടപ്പെടുത്തുന്ന പ്രക്രിയയായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് നടക്കും.
വ്യക്തികളുടെ എണ്ണമടക്കമുള്ള വിവരങ്ങളെടുക്കുന്ന സുപ്രധാന പ്രക്രിയയായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക.
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ജമ്മു കാഷ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ചില മഞ്ഞു മൂടിയ പ്രദേശങ്ങളിലും ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം സെപ്റ്റംബറിൽ നടക്കും.