കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഓണം മെഗാമേള നിർത്തുന്നത് സാധാരണക്കാരെ വലിയ തോതിൽ ബാധിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, അസി. സെക്രട്ടറി പി.കെ. നാസർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ മേളയെ ആശ്രയിക്കുന്ന സമയത്താണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണാഘോഷത്തിന്റെ പ്രധാനവേദിക്ക് വേണ്ടി സപ്ലൈകോ ഓണം മെഗാമേള നിർത്താൻ നിർദ്ദേശം നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മേളക്ക് വേണ്ടി ഒഴിവാക്കിയ ചന്തക്ക് മറ്റ് ക്രമീകരണങ്ങൾ എർപ്പാടാക്കുമെന്ന് കളക്ടർ ഉത്തരവിൽ പറയുന്നില്ല. എന്നാൽ പിന്നീട് പ്രതിഷേധമുയർന്നപ്പോൾ പീപ്പിൾസ് ബസാറിലേക്ക് മാറ്റാമെന്ന തീരുമാനം വളരെ ലാഘവത്തിൽ ഉള്ളതും അങ്ങേയറ്റം അപഹാസ്യവുമാണ്.
ഓണക്കാലത്ത് ആയിരക്കണക്കിന് സാധാരണക്കാർ അധികമായി സപ്ലൈക്കോ ചന്തകളെ ആശ്രയിക്കുമെന്നതിനാലാണ് പ്രത്യേകസംവിധാനം ഒരുക്കാറുള്ളത്. ഇപ്പോഴത്തെ മാറ്റം പ്രതിഷേധം മുലമുള്ള കണ്ണിൽ പൊടിയിടൽ മാത്രമാണ്. ചന്ത നിർത്തിവച്ച് സ്ഥലം ഓണാഘോഷത്തിന് വിട്ടു നൽകണമെന്ന നിലപാട് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരുവോണത്തലേന്ന് 25 വരെയായിരുന്നു മേള നിശ്ചയിച്ചിരുന്നത്. ഇതാണ് മൂന്ന് ദിവസം മുമ്പേ നിർത്താനുള്ള തീരുമാനം.
വകുപ്പുകളുടെ ഏകോപനമില്ലായ്മയും ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതക്കുറവും സർക്കാരിന്റെ നിസംഗതയും ഇക്കാര്യത്തിൽ ബാധിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.