തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ഹിയറിംഗ് നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെങ്കിൽ കൃത്യമായ കാരണം വ്യക്തമാക്കണമെന്ന് ഇആർഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയുന്ന ആരെയും എസ്ഐആർ ഹിയറിംഗിന്റെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന സാഹചര്യമുണ്ടാക്കരുതെന്ന് ഇആർഒമാരുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ കർശന നിർദേശം നൽകി.
2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരെയും നേരത്തേ പൂരിപ്പിച്ചു നൽകിയ എന്യുമറേഷൻ ഫോമിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കാത്തവരെയുമാണ് ഹിയറിംഗിനായി വിളിക്കുക. എന്യുമറേഷൻ ഫോമിൽ നൽകിയ വിവരങ്ങൾ 2002ലെ വോട്ടർ പട്ടികയുമായി "മാച്ച് ' ആകുന്നില്ലെങ്കിൽ ഇവരെ ഹിയറിംഗിന് വിളിപ്പിക്കും. മാച്ച് ആകാത്തതെന്ന് കണ്ടെത്തിയ 19.32 ലക്ഷം പേരിൽ എല്ലാവർക്കും ഹിയറിംഗ് നടത്തേണ്ടതില്ലെന്നാണു നിർദേശം.
1987നു മുൻപ് ജനിച്ചവർ ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ മതിയാകും. നേരത്തേ നിർദേശിച്ച 12 രേഖകളിൽ ഒന്നാണ് ഹാജരാക്കേണ്ടത്. 1987നുശേഷം ജനിച്ചവർ ഇവരുടെ രേഖകൾക്കു പുറമേ മാതാപിതാക്കളുടെ രേഖകൾകൂടി ഹാജരാക്കേണ്ടി വരും. ഹിയറിംഗിന് ഹാജരാകാൻ കഴിയാത്തവർക്ക് ഒരു തവണകൂടി അവസരം നൽകും.
ബിഎൽഒമാർ നേരിട്ടാണ് നോട്ടീസ് നൽകുക. വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെങ്കിൽ കൃത്യമായ കാരണം ഉദ്യോഗസ്ഥൻ ബോധിപ്പിക്കണം. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തസ്തികകളിലുള്ള ഉദ്യോഗസ്ഥരാണ് ഇആർഒ, അസിസ്റ്റന്റ് ഇആർഒമാരായുള്ളത്.
നഗരപ്രദേശങ്ങളിലാണ് വോട്ടർമാരെ ഹിയറിംഗിന് വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്നാണ് ഇആർഒമാർ അറിയിച്ചിട്ടുള്ളത്. ഇതു പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സേവനം തേടാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
പരാതിപരിഹാരം: ഐഎഎസ് ഉദ്യോഗസ്ഥർക്കു ചുമതല
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള പരാതികൾ ഒഴിവാക്കാൻ നിരീക്ഷകരായി നാല് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
പരാതികൾ പരിശോധിക്കുന്നതിനൊപ്പം ഹിയറിംഗിലും 250 റാൻഡം പരിശോധന വീതം നടത്തണം. റോൾ ഒബ്സർവർമാർ ചുമതലയുള്ള ജില്ലകളിൽ അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുന്ന കാലയളവായ നോട്ടീസ് ഘട്ടത്തിലാണ് ആദ്യ സന്ദർശനം. ഇവ പരിഹരിക്കുന്ന കാലയളവിൽ രണ്ടാം സന്ദർശനമുണ്ടാകും.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലാണ് മൂന്നാം സന്ദർശനം.ആദ്യ സന്ദർശന വേളയിൽ എംപി, എംഎൽഎമാരുടെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് പരാതി കേൾക്കും. പുനഃപരിശോധനാ നടപടികളിൽ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കും. തീയതിയും സമയവും മുൻകൂട്ടി അറിയിച്ച് പൊതുജനങ്ങളുമായി യോഗം ചേരും.