ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനമെത്തുന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മെച്ചപ്പെട്ടതുമാണ് കാരണം.
ജൂണിൽ മാത്രം 20 മുതൽ 24 ശതമാനം വരെയാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ ഇടിവ്. കോവിഡ് മഹാമാരിക്കുശേഷം ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.
ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിനു മുമ്പ് ബാരലിന് 72 മുതൽ 73 ഡോളർ വരെയായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. സംഘർഷത്തെത്തുടർന്ന് ബാരലിനു 126 ഡോളർ വരെയായി കുതിച്ചുയർന്നിരുന്നു. അതോടെ ലോകമെങ്ങും പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനയുണ്ടായി. എന്നാൽ നിലവിൽ വില 75 ഡോളറിൽ താഴെയെത്തിയെങ്കിലും ഇതിന്റെ ഗുണങ്ങൾ ഉടൻ ഉപയോക്താക്കളിലേക്കെത്തിയേക്കില്ല.
ക്രൂഡ് ഓയിൽ വിലവർധനയിൽ വൻ നഷ്ടം നേരിട്ട പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾക്ക് വിലക്കുറവിന്റെ നേട്ടം ലഭിക്കാൻ കുറച്ച് ആഴ്ചകൾ കാത്തിരിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന വിലയ്ക്കു വാങ്ങിച്ചിരുന്ന ക്രൂഡ് ഓയിൽ സ്റ്റോക്ക് വിറ്റുതീരുന്നതുവരെ ഇന്ധനവിലയിൽ കുറവുണ്ടാകില്ല.
കുറഞ്ഞ വിലയുള്ള ക്രൂഡ് ഓയിൽ കമ്പനികളുടെ കൈയിലെത്തി വിപണി സന്തുലമായതിനുശേഷം മാത്രമായിരിക്കും വിലയിൽ മാറ്റം വരുത്തുന്നത് കേന്ദ്രം പരിഗണിക്കുക.
സംഘർഷം തുടങ്ങിയ മാർച്ച് മുതൽ മേയ് വരെ എണ്ണക്കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപ ഏകദേശ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഈ നഷ്ടം നികത്തുവാനുള്ള സാവകാശം കമ്പനികൾക്ക് കേന്ദ്രം നൽകിയേക്കും.