രാജാക്കാട്: ചിന്നക്കനാലിൽ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം നടത്തേണ്ട ഭൂമി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ റിപ്പോർട്ടുകളുണ്ടാക്കി വിതരണം തടസപ്പെടുത്തുകയാണെന്ന് പട്ടിക വർഗ ഏകോപന സമിതി ഭാരവാഹികൾ ആരോപിച്ചു. ആദിവാസി പുനരധിവാസ പദ്ധതിക്കായി 2002 ൽ ചിന്നക്കനാലിൽ 1490 ഏക്കർ റവന്യു ഭൂമി സർക്കാർ അനുവദിച്ചതാണ്. ഇതിൽ 668 ഏക്കർ ഭൂമി വിതരണം ചെയ്തു.
ബാക്കിയുള്ള 822 ഏക്കർ ഭൂമി വിതരണം നടത്തണമെന്നാവശ്യപ്പെടുമ്പോൾ വ്യാജ റിപ്പോർട്ടുകൾ ഉണ്ടാക്കി വിതരണം തടസപ്പെടുത്തുകയാണ്. 2003ൽ പട്ടയം നൽകിയ 158 ആദിവാസി കുടുംബങ്ങൾക്ക് 23 വർഷമായിട്ടും ഭൂമി ലഭിക്കാത്ത സാഹചര്യവും ഉണ്ട്.
റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും ആദിവാസികൾക്ക് അനുവദിച്ചതുമായ ചിന്നക്കനാൽ 301 ഉന്നതിയിലെ ആദിവാസികളെ കുടിയൊഴിപ്പിച്ച് ആനത്താവളമാക്കാനുള്ള നീക്കം ഉപേക്ഷിച്ച് വനവിജ്ഞാപനം റദ്ദ് ചെയ്യണമെന്നും ആദിവാസികളുടെ ഭൂമിയിലെ കൈയേറ്റക്കാർക്കെതിരേടപടികൾ സ്വീകരിക്കണമെന്നും പട്ടിക വർഗ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അയ്യപ്പൻ, സംസ്ഥാന സെക്രട്ടറി സാറാമ്മ ജോസഫ്, ജില്ലാ പ്രസിഡന്റ് വിൽസൺ സാമുവൽ, കമ്മിറ്റി അംഗം ഓമന മേഴ്സി എന്നിവർ ആവശ്യപ്പെട്ടു.