National
കോൽക്കത്ത: ബംഗാൾ ഗവർണർ സ്ഥാനം രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി സി.വി.ആനന്ദബോസ്. രാജി തികച്ചും ബോധപൂർവമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഔദ്യോഗിക വസതിയായ ബംഗ ഭവൻ അദ്ദേഹം ഞായറാഴ്ച ഒഴിഞ്ഞുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
ആനന്ദബോസ് രാജി വെക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ തന്റെ വോട്ട് ബംഗാളിലേക്ക് മാറ്റിയിരുന്നു. ഗവർണർ പദവിയിൽ നിന്ന് മാറിയെങ്കിലും വോട്ട് രേഖപ്പെടുത്താനായി താൻ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Sports
ധാക്ക: ടി20 ലോകകപ്പിൽ നിന്ന് പിൻമാറിയതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ പൊട്ടിത്തെറി. ഇഷ്തിയാക് സാദേഖ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജി സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവില്ലെന്നും വേദി മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഐസിസി ഈ ആവശ്യത്തോട് വഴങ്ങിയില്ല. ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
പിന്നാലെയാണ് ഇഷ്തിയാക് സാദേഖ് തന്റെ രാജി സമര്‍പ്പിച്ചത്. അതേസമയം ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ലോകകപ്പിൽ കളിക്കുമെന്ന് ഐസിസി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഇടതു നിരീക്ഷകനെന്ന പദവി രാജിവച്ചെന്നും ഇനി മുതൽ രാഷ്ട്രീയ നിരീക്ഷകനാണെന്നും അഡ്വ.ബി.എൻ.ഹസ്കർ. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ഇതുവരെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സിപിഎം നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി.എൻ.ഹസ്കർ വിമർശിച്ചിരുന്നു.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം ഹസ്ക്കറിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും ആനുകൂല്യങ്ങളും തിരിച്ചേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വാഹനം, ഡ്രൈവർ, ഗൺമാൻ എന്നീ സൗകര്യങ്ങൾ തിരികെ നൽകിയതായും ഔദ്യോഗിക വസതി ഒഴിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിമർശകർക്ക് മറുപടിയെന്നോണം പേടിച്ചു പോയെന്ന് പറഞ്ഞേക്കൂവെന്നും അദ്ദേഹം കുറിച്ചു.
Kerala
തൃശൂർ: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി അയയുന്നു. ബിജെപി പിന്തുണയോടെ ജയിച്ച് വൈസ് പ്രസിഡന്റായ കോൺഗ്രസിലെ നൂർജഹാൻ നവാസ് സ്ഥാനം രാജിവയ്ക്കും. നൂർജഹാൻ അടക്കമുള്ള എട്ട് അംഗങ്ങളെയും നേരത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറുമാറിയവരുടെ നേതാവ് ടി.എം. ചന്ദ്രനും വ്യക്തമാക്കി. കൂറുമാറിയവരുമായി റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. പാർട്ടിക്ക് വഴങ്ങാൻ ഇവർ തീരുമാനിച്ചതോടെ പുറത്താക്കിയ എല്ലാവരെയും കോൺഗ്രസ് തിരിച്ചെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തങ്ങളിൽ ഒരാൾപോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്നും വിമതർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് രാജിവയ്ക്കാൻ സാധ്യതയില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർഥനയെന്നും സുധീരൻ പറഞ്ഞു.
ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ സിപിഎം തയാറായിട്ടില്ല. രാഹുലിന്റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന സമിതിയംഗവും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി സിപിഐ നേതൃത്വത്തിനു വെല്ലുവിളിയാകും. തുടര്‍ന്ന് ഏതു രാഷ്്ട്രീയകക്ഷിയില് പ്രവര്‍ത്തിക്കുമെന്നതു സംബന്ധിച്ചു തീരുമാനമായിലെന്നു പറഞ്ഞുവെങ്കിലും കോണ്ഗ്രസിലേക്കെന്നാണു സൂചന.
ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചതിനൊപ്പം സിപിഐയില്‍ ഇനി താനുണ്ടാവില്ലെന്നും ശ്രീനാദേവി പറഞ്ഞു. ശ്രീനാദേവിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു നല്കിയ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണു രാജിക്കു കാരണമായത്. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ പാര്‍ട്ടി ഘടകങ്ങളില്‍ ശ്രീനാദേവി പരാതി നല്‍കിയതോടെയാണ് ഇവരുമായി സിപിഐ നേതൃത്വം അകന്നത്. ജയന് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ ജയന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയുമുണ്ടായി.
പാര്‍ട്ടി ഘടകങ്ങളില്‍ നിന്നു നേരിട്ട അവഗണനയും അവഹേളനവുമാണ് രാജിക്കു കാരണമെന്നും അവര്‍ അറിയിച്ചു. എഐവൈഎഫിന്റെ ഉത്തരവാദിത്വപ്പെട്ട തസ്തികയില്‍ താനുണ്ടായിട്ടും തന്നെ അറിയില്ലെന്ന തരത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം പ്രസ്താവന നടത്തിയിരുന്നു.
പാര്‍ട്ടിസമ്മേളനങ്ങളില്‍ ഒരു ക്ഷണിതാവായി പോലും തന്നെ പങ്കെടുപ്പിച്ചില്ല. പിന്നീട് പാര്‍ട്ടി അംഗതവും നഷ്ടമാക്കി. ഇതു പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നേതൃത്വം അനുവദിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിനും കണ്ട്രോള് കമ്മീഷനും ജില്ലാസെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
മാനുഷികപരിഗണനയിലൂന്നിയ സംരക്ഷണം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ് എന്നതുപോലും മറന്നുകൊണ്ടുള്ള സിപിഐ നേതാക്കളുടെ നിരുത്തരവാദപരമായ സമീപനം അപമാനവും അവഗണനയുമാണു തന്നത്.
പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി താന്‍ ചൂണ്ടിക്കാട്ടി നല്കിയ പരാതി വിവിധ തലങ്ങളില്‍ അന്വേഷിച്ച് ശരിയെന്ന് കണ്ട് പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്.
നേരത്തെയുള്ള ധാരണ പ്രകാരം തനിക്കു ലഭിക്കേണ്ടിയിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിഷേധിക്കുകയായിരുന്നു. ഇതിനിടയില്‍ എഐവൈഎഫ് സംസ്ഥാന സമിതിയില്‍ നിന്നു കാരണം കൂടാതെ പുറത്താക്കാനും ശ്രമമുണ്ടായി. ക്രിമിനല്‍ കേസില്‍ കുടുക്കി മാനസികമായി തളര്‍ത്താനും ശ്രമമുണ്ടായെന്ന് ശ്രീനാദേവി പറഞ്ഞു.
വ്യക്തിഹത്യയും യഥേഷ്ടം നടത്തി. പള്ളിക്കലിലെ ജനങ്ങളോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഇത്രയും കാലം പിടിച്ചു നിന്നതെന്നും ഇനി ഏതെങ്കിലും രാഷ്്ട്രീയകക്ഷിയില് ചേര്‍ന്നു പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.