Kerala
തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
കൈക്കൂലി ഗൂഗിൾ പേ വഴിയും ഭാര്യയുടെ അക്കൗണ്ട് വഴിയും ഇയാൾ വാങ്ങിയിരുന്നു. കൊടി സുനി അടക്കം ടി.പി. കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലന്സ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഇന്ന് കേന്ദ്ര സർക്കാരിന് കൈമാറും. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറിയാണ് കേന്ദ്രത്തെ അറിയിക്കുക.
പിഎം ശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്കുന്നത്. കേരളത്തിന്റെ കത്ത് കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ പറയുന്നത്.
പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ധനസഹായം നല്കേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.
പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. അതേസമയം പിഎം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
കണ്ണൂരിൽ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
Kerala
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ജീവനൊടുക്കിയത്. സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർഥികളും രംഗത്തെത്തി .
ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് , സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഒന്നര വർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.