അഞ്ചാലുംമൂട് : 105 പേര് മരിക്കാന്‍ ഇടയായ പെരുമണ്‍ തീവണ്ടി ദുരന്തം നടന്നിട്ട് 38 വർഷമായി. വാര്‍ഷിക ദിനമായ നാളെ രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ഥനയും നടക്കും.
പെരുമണ്‍ സ്മൃതി മണ്ഡപത്തില്‍ ട്രെയിന്‍ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം നിര്‍വഹിക്കും.
അനുസ്മരണ കമ്മിറ്റി ചെയര്മാന് ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിക്കും. ബി. ജയന്തി, വിനീത വിജയന്, മോഹന്‍ പെരിനാട്, വിജയകുമാര്‍, അജീഷ്, ജി. വിജയകുമാര്‍, ആര്.പി. പണിക്കര്‍, അപ്സര ശശികുമാര്‍, വി.പി.വിധു, പെരിനാട് വിജയന്, മങ്ങാട് സുബിന് നാരായണന്, പെരുമണ്‍ ഷാജി എന്നിവര്‍ പ്രസംഗിക്കും.
ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഐലന്‍ഡ് എക്സ്പ്രസിന്റെ 10 ബോഗികളാണ് അഷ്ടമുടി കായലില്‍ പതിച്ചത്. കേരളം കണ്ട വലിയ ദുരന്തത്തില്‍ 105 പേര് മരിക്കുകയും അനേകം പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു.
റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ സൂര്യ നാരായണനും അതിനുശേഷം വന്ന റിട്ട. എയര്‍ മാഷല്‍ സി.എസ്. നായിക്കും വ്യത്യസ്തമായ രണ്ട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ചുഴലിക്കാറ്റില്‍ ട്രെയിന്‍ നദിയിലേക്കു പതിച്ചെന്നായിരുന്നു അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്നേ ദിവസം ചെറിയ ചാറ്റല്‍ മഴയല്ലാതെ വലിയ കാറ്റുപോലും വീശിയിരുന്നില്ല