ടെക്സസ്: മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന 48 വയസുകാരിയായ മരിയ നാരസ് മെക്സിക്കോയിൽ അറസ്റ്റിലായി. 1996ൽ മൂന്ന് വയസുകാരിയായ മകൾ കാസാൻഡ്ര എൽ.
വൈറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് ടെക്സസിലെ ടാറന്റ് കൗണ്ടിയിൽ രജിസ്റ്റർ ചെയ്ത ക്യാപിറ്റൽ മർഡർ കേസിലാണ് നാരസ് പ്രതിയായിരുന്നത്. അന്വേഷണ രേഖകൾ പ്രകാരം, കുഞ്ഞിനെ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
1997ൽ ഗ്രാൻഡ് ജൂറി നാരസിനെതിരെ ക്യാപിറ്റൽ മർഡർ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ജാമ്യത്തുക 25,000 ഡോളറായി കുറച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ നാരസ് രാജ്യം വിട്ട് ഒളിവിൽ പോയതായാണ് അധികൃതർ പറയുന്നത്.
മെക്സിക്കൻ ഇന്റർപോൾ, യുഎസ് മാർഷൽസ് സർവീസ്, യുഎസ് ഡിപ്പാർട്മെന്റ ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സംയുക്ത അന്തർദേശീയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ശനിയാഴ്ച നാരസിനെ മെക്സിക്കോയിൽ പിടികൂടിയത്.
ടാറന്റ് കൗണ്ടിയിൽ വിചാരണ നേരിടുന്നതിനായി നാരസിനെ അമേരിക്കയിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.