പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോണ്‍ഗ്രസില്‍. ഇന്നലെ രാവിലെ പാലക്കാട് ഡിസിസി ഓഫീസില്‍ പ്രസിഡന്റ് എ. തങ്കപ്പന് എ.സുരേഷിനെ അംഗത്വം നല്കി സ്വീകരിച്ചു. വൈകുന്നേരത്തോടെ മലന്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി സുരേഷിനെ പ്രഖ്യാപിക്കുകയുമുണ്ടായി.
വിഎസിന്റെ നിഴലായി ഏറെക്കാലം പ്രവര്‍ത്തിച്ച എ. സുരേഷിലൂടെ മലമ്പുഴ മണ്ഡലത്തില്‍ വലിയതോതില്‍ വോട്ടു വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ ചേരുന്നതു താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല തീരുമാനമെടുത്തതെന്നും സുരേഷ് പറഞ്ഞു.
നേരത്തേ, പ്രതിപക്ഷനേതാവ് വി.ഡി സതീശന് നയിച്ച പുതുയുഗയാത്രയുടെ പാലക്കാട്ടെ പരിപാടിയില്‍ സുരേഷ് പങ്കെടുത്തിരുന്നു. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച സുരേഷ് മറ്റു പാര്ട്ടികളിലേക്കില്ലെന്ന നിലപാടിലായിരുന്നു. ഈ തീരുമാനം തിരുത്തിയാണ് കോണ്‍ഗ്രസിലേക്കു വന്നിരിക്കുന്നത്.
മലന്പുഴയിൽ കൈ ചിഹ്നത്തില്‍ അല്ലാതെ മത്സരിച്ചാല്‍ വോട്ടുകുറയുമെന്നു നേരത്തേ പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് അംഗത്വം നൽകി പാര്‍ട്ടിചിഹ്നം നല്കാന് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.
ഭരണവിരുദ്ധവികാര വോട്ടുകള്‍ ബിജെപിയിലേക്കു പോകാതിരിക്കാന്കൂടിയാണ് എ. സുരേഷ് കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയായി മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണ്.