സെന്റ് പീറ്റേഴ്സ്ബെർഗ്: റഷ്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കണമെന്ന് ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി.
പാർട്ടിയുടെ വിദേശനയ വക്താവ് മാർക്കസ് ഫ്രോൺമയർ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രിയേവ്, റഷ്യൻ ഊർജ കന്പനിയായ ഗ്യാസ്പ്രോമിന്റെ മേധാവി അലക്സി മില്ലർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ദിമിത്രിയേവ്, അലക്സി മില്ലർ എന്നിവരും ഗ്യാസ്പ്രോം കന്പനിയും ജർമൻ ഉപരോധ പട്ടികയിലാണ്.
റഷ്യയിൽനിന്നു ജർമനിയിൽ വാതകം എത്തിക്കാനുള്ള നോർഡ് സ്ട്രീം പൈപ്പുകൾ വീണ്ടും തുറക്കണമെന്നും ഫ്രോൺമയർ ആവശ്യപ്പെട്ടു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന സാന്പത്തിക ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ജർമൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഫ്രോൺമയർ റഷ്യയിലെത്തിയത്.
ജർമനിയിലെ സാന്പത്തിക പ്രതിസന്ധിക്കു കാരണം റഷ്യയിൽനിന്നുള്ള ഊർജവിഭവങ്ങൾ നിലച്ചതാണെന്ന് എഎഫ്ഡി പാർട്ടി വാദിക്കുന്നു. ജർമനി റഷ്യയുമായി ബന്ധനം മെച്ചപ്പെടുത്തണമെന്നാണ് പാർട്ടിയുടെ നിലപാട്.