1890-കളിൽ ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ, അതിജീവനത്തിനായി ഇംഗ്ലീഷുകാര്‍ക്കെതിരേ ബാറ്റ് വീശിയ ഭുവനെയും അവന്റെ കൂട്ടുകാരെയും ഇന്ത്യന്‍ സിനിമാലോകം നെഞ്ചിലേറ്റിയിട്ട് കാൽ നൂറ്റാണ്ടു തികയുന്നു. അശുതോഷ് ഗൊവാരിക്കർ എന്ന സംവിധായകനും ആമിർ ഖാൻ എന്ന അഭിനേതാവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. 2001 ജൂൺ 15-ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. റിലീസിന്റെ സില്‍വര്‍ ജൂബിലി വേളയില്‍, ലഗാന്റെ ചരിത്രവിജയം വീണ്ടും ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് രാജ്യാന്തര ചലച്ചിത്രലോകം.
ഇന്ത്യക്കു വെളിയിൽ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉത്സവമായ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ പതിനേഴാമത് എഡിഷനിലാണ് ലഗാന്റെ 25-ാം വാര്‍ഷികം സവിശേഷമായി ആഘോഷിക്കുന്നത്. ഓസ്ട്രേലിയയില്‍ നടക്കുന്ന സുവര്ണാഘോഷത്തില് പങ്കെടുക്കാന്‍ ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ ആമിര്‍ ഖാന് നേരിട്ടെത്തുകയും ചെയ്യന്നുണ്ട്. ഓഗസ്റ്റ് 13 മുതല്‍ 23 വരെ നടക്കുന്ന മെല്‍ബണ്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ലഗാന്റെ പ്രത്യേക പ്രദര്‍ശനത്തോടെയായിരിക്കും. ജൂലൈ 9-ന് ഇതിന്റെ മുന്നോടിയായുള്ള പ്രാരംഭ ചടങ്ങുകള്‍ക്കു തുടക്കമാകും. മെല്‍ബണിലെ പ്രശസ്തമായ എസിഎംഐ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം.