കൊച്ചി: ഗോത്ര, തീരദേശ മേഖലകളിലെ കുട്ടികളുടെ ജീവിതസാഹചര്യങ്ങളും പ്രത്യേക ആവശ്യങ്ങളും കണക്കിലെടുത്ത് അവര്‍ക്കായി പ്രത്യേക കര്‍മപദ്ധതികള്‍ തയാറാക്കി നടപ്പാക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്.
പൊതുവായ വികസനപദ്ധതികള്ക്കപ്പുറം ഓരോ മേഖലയുടെയും സവിശേഷതകള്‍ പരിഗണിച്ചുള്ള ആവശ്യാധിഷ്ഠിത ശിശുവികസന പദ്ധതികള്‍ വേണമെന്നാണു കമ്മിഷന്റെ നിര്‍ദേശം.
ഇതുസംബന്ധിച്ച് പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, വനിതാ - ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയ്ക്ക് കമ്മിഷന് നിര്‍ദേശം നല്കി.
ഈ മേഖലകളിലെ കുട്ടികളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, പോഷകാഹാര, ഭാഷാ, സാംസ്കാരിക, മാനസിക ആവശ്യങ്ങള്‍ പരിഗണിച്ചുള്ള സമഗ്ര വികസനപദ്ധതികളുടെ അഭാവം നിലനില്‍ക്കുന്നുവെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ഒരേ രീതിയിലുള്ള പൊതുപദ്ധതികള്‍ ഈ കുട്ടികളുടെ യഥാര്‍ഥ ജീവിതസാഹചര്യങ്ങളിലേക്ക് പൂര്‍ണമായി എത്തുന്നില്ലെന്നും കമ്മിഷന് വിലയിരുത്തി.
ഗോത്രമേഖലകളിലെ മാതൃഭാഷ, തനത് സംസ്കാരം, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, ജീവിതരീതി, ഉപജീവനരീതി തുടങ്ങിയ ഘടകങ്ങള്‍ പലപ്പോഴും പൊതുപദ്ധതികളില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. ഇതിന്റെ പ്രതിഫലനം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക സുരക്ഷയിലും ഉണ്ടാകുന്നതായാണു കമ്മിഷന്റെ നിരീക്ഷണം.
കുട്ടികൾക്ക് തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കണം
ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യപരിചരണം, പോഷകാഹാരം, ശിശുസംരക്ഷണം, വിനോദം, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഈ മേഖലയിലെ കുട്ടികള്‍ക്ക് തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കണമെനന്നും ബാലാവകാശകമ്മീഷൻ നിർദേശിച്ചു.
നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കപ്പെടാത്തപക്ഷം സ്കൂള്ഹാജര് കുറയല്‍, പഠനം ഉപേക്ഷിക്കല്‍, പഠന പിന്നാക്കാവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നു.