തിരുവനന്തപുരം: ബർത്ത് ചെയ്യാൻ അനുമതി തേടിയ മുൻനിര അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖം. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യതകൾ തുടരുന്നതിനിടെയാണ് വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകളെത്തിയത്.
തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാലാണ് അപേക്ഷകൾ നിരസിച്ചത്. ജർമൻ, തായ്വാൻ, ഡാനിഷ് കമ്പനികളാണ് നിലവിൽ അനുമതി തേടി വിഴിഞ്ഞം തുറമുഖത്തെ സമീപിച്ചത്.
ജർമൻ ഷിപ്പിംഗ് കമ്പനിയായ ഹാപാംഗ് ലോയ്ഡ്, തായ്വാൻ കമ്പനി എവർഗ്രീൻ, ഡാനിഷ് കമ്പനി മെഴ്സ്ക്, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് എന്നീ കമ്പനികളാണ് അനുമതി തേടിയത്. പശ്ചിമേഷ്യൽ സംഘർഷത്തോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായി.
ഇതോടെയാണ് വിഴിഞ്ഞത്ത് ബർത്തിംഗിനും ചരക്കിറക്കുന്നതിനും കപ്പൽ കമ്പനികൾ അനുമതി തേടിയത്. വിഴിഞ്ഞത്ത് ഇപ്പോൾ പ്രതിമാസം എത്തുന്നത് 60ൽ ഏറെ കപ്പലുകളാണ്. 60,000ൽ അധികം കണ്ടെയ്നറുകളാണ് ഓരോ മാസവും കൈകാര്യം ചെയ്യുന്നത്.
കപ്പൽ അടുപ്പിക്കാൻ നിർവാഹമില്ലാത്തതിനാൽ അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം മടക്കി. രണ്ടാംഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കി കമ്മീഷനിംഗ് നടത്തി കൂടുതൽ കപ്പലുകൾക്ക് ബർത്ത് ചെയ്യാനും യാർഡ് സ്പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.