കോഴിക്കോട്: സിപിഎമ്മിൽ അസാധാരണ തിരുത്തൽ നടപടി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുകയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കേന്ദ്രനേതൃത്വം ശാസിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ വ്യക്തിപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ എം. വി. ഗോവിന്ദനു വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശൈലി മാറ്റണമെന്ന് ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സിപിഎമ്മിനു പുതു ഊര്‍ജം പകരാന്‍ ലക്ഷ്യമിട്ട് കോഴിക്കോട്ട് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗസമാപന ദിവസമാണ് അസാധാരണ നടപടികളുണ്ടായത്. കണ്ണൂരില്‍നിന്നു പി. ജയരാജന്, തിരുവനന്തപുരത്തുനിന്നു വി. ശിവന്‍കുട്ടി, പാലക്കാട്ടുനിന്ന് എം. ബി. രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി ഇടം നേടിയത്. ടി. പി. രാമകൃഷ്ണനു പകരം പി. രാജീവ് ഇടതുമുന്നണി കൺവീനറാകും.
ആദ്യ രണ്ടുദിവസത്തെ ചർച്ചകളിൽ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങൾ പരിഗണിച്ചാണു തീരുമാനം. സിപിഎമ്മിലെ കീഴ്വഴക്കമുസരിച്ച് സംസ്ഥാന സെക്രട്ടറിയെ ശാസിക്കുന്നത് അപൂർവമാണ്. അതോടൊപ്പം പുനഃസംഘടന പാര്‍ട്ടി സമ്മേളനങ്ങളില്‍ എന്ന പതിവുരീതിക്കും മാറ്റം വന്നു.
►എം.വി. ഗോവിന്ദന് ഉത്തരവാദിത്വം നിര്‍വഹിച്ചില്ല
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ഥിത്വത്തില്‍ സംസ്ഥാന സെക്രട്ടറിക്കു വീഴ്ച സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ജനറല്‍ സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദനെ ശാസിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നത് കൂട്ടുത്തരവാദിത്വമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിനൊപ്പംതന്നെ വ്യക്തിപരമായ ചില ഉത്തരവാദിത്വമുള്ളതും എടുത്തുപറഞ്ഞു. അത് നിര്‍വഹിക്കുന്നതില്‍ ഉള്‍പ്പടെ എം.വി. ഗോവിന്ദന് വീഴ്ച സംഭവിച്ചതായും വിമര്‍ശിച്ചു. അതേസമയം, പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടാക്കിയത് ഈ രണ്ടിടങ്ങളിലും ഉണ്ടായ തോല്‍വിയും വിവാദങ്ങളുമാണെന്നാണു ബേബി ചൂണ്ടിക്കാട്ടിയത്.
►ശാസിച്ചോ എന്നു പറയേണ്ട കാര്യമില്ലെന്ന് ഗോവിന്ദന്
പാര്‍ട്ടി തന്നെ ശാസിച്ചോ എന്ന് മാധ്യമങ്ങളോടു പറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദന് പ്രതികരിച്ചു. ""നിങ്ങള്‍ എന്തു വാര്‍ത്ത വേണമെങ്കിലും നല്‍കിക്കോളൂ. പാര്‍ട്ടി സംഘടനാ തലത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്തു പറയേണ്ടതില്ല. പിബി എന്നു പറയുന്നതു പാര്‍ട്ടിയിലെ ഉന്നതാധികാരകേന്ദ്രമാണ്. അവിടെനിന്നു വരുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംസ്ഥാന കമ്മറ്റിയാണ്. അതില്‍ ഒരു പ്രത്യേകതയുമില്ല. സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു എന്നതിനേക്കാള്‍ സെക്രട്ടേറിയറ്റ് സെറ്റാക്കി എന്ന് പറയാനാണ് എനിക്കു താത്പര്യം’’ - ഗോവിന്ദന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.