സിപിഎം സംസ്ഥാന കമ്മിറ്റി യോഗസമാപനത്തോടനുബന്ധിച്ച് ജനറൽ സെക്രട്ടറി എം.എ. ബേബി പ്രസംഗിക്കുന്നു.
കോഴിക്കോട്: സിപിഎമ്മിൽ അസാധാരണ തിരുത്തൽ നടപടി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുകയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കേന്ദ്രനേതൃത്വം ശാസിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ വ്യക്തിപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ എം. വി. ഗോവിന്ദനു വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശൈലി മാറ്റണമെന്ന് ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സിപിഎമ്മിനു പുതു ഊര്‍ജം പകരാന്‍ ലക്ഷ്യമിട്ട് കോഴിക്കോട്ട് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗസമാപന ദിവസമാണ് അസാധാരണ നടപടികളുണ്ടായത്. കണ്ണൂരില്‍നിന്നു പി. ജയരാജന്, തിരുവനന്തപുരത്തുനിന്നു വി. ശിവന്‍കുട്ടി, പാലക്കാട്ടുനിന്ന് എം. ബി. രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി ഇടം നേടിയത്. ടി. പി. രാമകൃഷ്ണനു പകരം പി. രാജീവ് ഇടതുമുന്നണി കൺവീനറാകും.
ആദ്യ രണ്ടുദിവസത്തെ ചർച്ചകളിൽ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങൾ പരിഗണിച്ചാണു തീരുമാനം. സിപിഎമ്മിലെ കീഴ്വഴക്കമുസരിച്ച് സംസ്ഥാന സെക്രട്ടറിയെ ശാസിക്കുന്നത് അപൂർവമാണ്. അതോടൊപ്പം പുനഃസംഘടന പാര്‍ട്ടി സമ്മേളനങ്ങളില്‍ എന്ന പതിവുരീതിക്കും മാറ്റം വന്നു.
►എം.വി. ഗോവിന്ദന് ഉത്തരവാദിത്വം നിര്‍വഹിച്ചില്ല
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ഥിത്വത്തില്‍ സംസ്ഥാന സെക്രട്ടറിക്കു വീഴ്ച സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ജനറല്‍ സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദനെ ശാസിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നത് കൂട്ടുത്തരവാദിത്വമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിനൊപ്പംതന്നെ വ്യക്തിപരമായ ചില ഉത്തരവാദിത്വമുള്ളതും എടുത്തുപറഞ്ഞു. അത് നിര്‍വഹിക്കുന്നതില്‍ ഉള്‍പ്പടെ എം.വി. ഗോവിന്ദന് വീഴ്ച സംഭവിച്ചതായും വിമര്‍ശിച്ചു. അതേസമയം, പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടാക്കിയത് ഈ രണ്ടിടങ്ങളിലും ഉണ്ടായ തോല്‍വിയും വിവാദങ്ങളുമാണെന്നാണു ബേബി ചൂണ്ടിക്കാട്ടിയത്.
►ശാസിച്ചോ എന്നു പറയേണ്ട കാര്യമില്ലെന്ന് ഗോവിന്ദന്
പാര്‍ട്ടി തന്നെ ശാസിച്ചോ എന്ന് മാധ്യമങ്ങളോടു പറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദന് പ്രതികരിച്ചു. ""നിങ്ങള്‍ എന്തു വാര്‍ത്ത വേണമെങ്കിലും നല്‍കിക്കോളൂ. പാര്‍ട്ടി സംഘടനാ തലത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്തു പറയേണ്ടതില്ല. പിബി എന്നു പറയുന്നതു പാര്‍ട്ടിയിലെ ഉന്നതാധികാരകേന്ദ്രമാണ്. അവിടെനിന്നു വരുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംസ്ഥാന കമ്മറ്റിയാണ്. അതില്‍ ഒരു പ്രത്യേകതയുമില്ല. സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു എന്നതിനേക്കാള്‍ സെക്രട്ടേറിയറ്റ് സെറ്റാക്കി എന്ന് പറയാനാണ് എനിക്കു താത്പര്യം’’ - ഗോവിന്ദന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റ് ദുര്‍ബലമെന്ന വിലയിരുത്തലാണു പൊതുവേ യോഗത്തില്‍ ഉയര്‍ന്നുവന്നത്. ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാത്രി സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. തുടർന്നാണ് പി.ജയരാജനും വി.ശിവന്‍കുട്ടിയും എം.ബി. രാജേഷും സെക്രട്ടേറിയറ്റിലെത്തിയത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, ടി.എം. തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാം.18 പേരാണു നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്. ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തി.
അതേസമയം, സിപിഎം പോഷകസംഘടനകളുടെ തലപ്പത്തുള്ളവരും യുവമുഖങ്ങളും ഉൾപ്പടെ ഒമ്പതുപേരെ സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്തി.
കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് നേരത്തേ പുറത്തായ സൂസൻ കോടിയെ പാർട്ടി സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി.
ഡിവൈഎഫ്ഐ അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ജെയ്ക് സി. തോമസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ്, എന്‍. സുകന്യ, ഒ.എസ്. അംബിക, സുബൈദ ഇസഹാഖ്, പ്രഭാവര്‍മ എന്നിവരെ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.
Tags : CPM Admonition Correction MeetingConcludes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash