വി.എം. സുധീരൻ പ്രസംഗിക്കുന്നു.
തിരുവനന്തപുരം: മദ്യവ്യാപനത്തിന് ഇടയാക്കിയ നയസമീപനമാണ് കഴിഞ്ഞ പിണറായി സർക്കാരിന്റെ ദയനീയ പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നെന്നും ഇത് ഇപ്പോഴുള്ള സർക്കാരുകൾക്കു മാത്രമല്ല, തുടർന്നു വരുന്ന സർക്കാരുകൾക്കും പാഠമാകണമെന്നും മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിലുള്ള പ്രഫ.എം.പി. മന്മഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ മുഴുവൻ ശത്രുപാളയത്തിലേക്ക് തള്ളിവിടുന്ന സമീപനമായിരുന്നു പിണറായി സർക്കാർ സ്വീകരിച്ചത്. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപഭോഗം കുറയ്ക്കുമെന്നു വാഗ്ദാനം നൽകിയായിരുന്നു എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. എന്നാൽ, അധികാരത്തിൽ എത്തിയശേഷം മദ്യം വ്യാപിപ്പിക്കുന്ന സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. മയക്കുമരുന്നും ലഹരിവസ്തുക്കളുടെ ഉപഭോഗവും കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തു വൻതോതിൽ ഉയർന്നു.
ലഹരി വ്യാപനം തടയാൻ മുഖ്യമന്ത്രി അധ്യക്ഷനും വകുപ്പു മന്ത്രി ഉപാധ്യക്ഷനും ചീഫ് സെക്രട്ടറി കണ്വീനറുമായ ഉന്നതാധികാര മേൽനോട്ട സമിതി രൂപീകരിക്കണം. തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടു കണ്ടപ്പോൾ, മദ്യശാലകൾ അനുവദിക്കുന്നതിനുള്ള ലൈസൻസിന് തദ്ദേശ സ്ഥാപനങ്ങൾക്കും അനുമതി തീരുമാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ, പുതിയ മദ്യശാലകൾ തുറക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും വി.എം. സുധീരൻ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി.
ലഹരി വ്യാപനം തടയാൻ സർക്കാരുകൾക്ക് ഏറെ പങ്കു വഹിക്കാനാകുമെന്നും കർത്തവ്യം നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും കേരള മദ്യനിരോധന സമിതിയുടെ ദക്ഷിണമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ് എമരിറ്റസ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മദ്യവ്യാപനം തടയാൻ ബാറുകളുടെ എണ്ണം 29 ആക്കിയിരുന്നു. വി.ഡി. സതീശൻ സർക്കാരും ലഹരി വ്യാപനം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags : LiquorPolicy VMSudheeran PreviousGovernment Lesson Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash