രമേശ് ചെന്നിത്തല, വി.ഡി. സതീശൻ
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ കത്തിൽ എജിയുടെ നിയമോപദേശം സംസ്ഥാന സർക്കാരിനു ലഭിച്ചതായി സൂചന.
അഡ്വക്കറ്റ് ജനറലും (എജി) പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും (ഡിജിപി) ചേർന്നു തയാറാക്കിയ നിയമോപദേശമാണ് സർക്കാരിനു ലഭിച്ചത്. വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാളെ മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിയാലോചിച്ചു മാത്രമേ നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കുകയുള്ളൂ.
വിദേശത്തേക്കു പണം കടത്തിയ ഹവാല ഇടപാടിന് തെളിവുണ്ടെന്നും ഇഡിയുടെ കത്തിൽ ഇതു സംബന്ധിച്ചു നടന്ന ഗൂഢാലോചന നടന്നിട്ടുണ്ടെന്നതും വ്യക്തമാണ്. മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിന് ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്നു വ്യക്തമാണ്. എന്നാൽ, ഹവാല ഇടപാടും ഇതിലെ ഗൂഢാലോചനയും അന്വേഷിക്കേണ്ടത് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളാണ്.
സിഎംആർഎലിൽനിന്നു മാസപ്പടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടായോ എന്നാണ് വിജിലൻസിന് പരിശോധിക്കാൻ കഴിയുക. ഇക്കാര്യത്തിൽ വിജിലൻസിന് പ്രാഥമികാന്വേഷണം നടത്താം. എന്നാൽ, മാസപ്പടിയായി സ്വീകരിച്ച കോടികൾ ഹവാലയായി ദുബായിലേക്ക് കടത്തിയതിൽ വിജിലൻസിന് കേസെടുത്ത് അന്വേഷണം നടത്താനാകുമെന്ന അഭിപ്രായവും കോണ്‍ഗ്രസിലും യുഡിഎഫിലുമുണ്ട്.
എന്നാൽ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പണം നൽകിയ പേരുകളിൽ സംസ്ഥാന മന്ത്രിസഭയിലെ രണ്ടു പേരുടെ പേരുകൾ കൂടി ഉൾപ്പെട്ടതോടെയാണ് അന്വേഷണവും നിയമോപദേശവും കലങ്ങിമറിയുന്നത്. വീണയുടെ മാസപ്പടിയുമായി ബന്ധപ്പെട്ട രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു.
പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീണയുടെ ഡയറി പിടിച്ചെടുത്തത്. ഇതിലെ പേജുകളിൽ പണം കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈപ്പടയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ഈവിവരങ്ങളാണ് ഡിജിപിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഹവാല: ഗൂഢാലോചനയിൽ റിയാസിനും പങ്കെന്ന് ഇഡി
മുഹമ്മദ് റിയാസിന്റെ വിദേശത്തുള്ള സുഹൃത്തായ ഫൈജാസിന് 38 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ വാട്സ്ആപ് ചാറ്റുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചു. ഇതുവഴി ഹവാലയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് ഇഡി പറയുന്നത്.
വീണയുടെയും റിയാസിന്റെയും പൂർണ അറിവോടെ സുഹൃത്തുക്കൾ വഴി 2024 ജൂലൈ മുതൽ 2025 ജൂണ്‍ വരെയുള്ള കാലയളവിൽ വിദേശത്തേക്കു ഹവാല പണമിടപാടുകൾ നടത്തിയെന്നാണ് ഇഡി പറയുന്നത്. അഞ്ചു തവണയായി ദുബായിലേക്ക് പണം കടത്തി. 2024 മേയിൽ വീണ നടത്തിയ 16 ദിവസത്തെ ദുബായ് യാത്രയെക്കുറിച്ചുള്ള വിവരങ്ങളും തേടിയിട്ടുണ്ട്.
വസ്ത്രവ്യാപാരത്തിന്റെ മറവിൽ ദുബായിൽ ബിനാമി കന്പനി സ്ഥാപിച്ച് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്നും ഇഡിയുടെ കത്തിൽ പറയുന്നു.
ഹവാല ഇടപാടുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ മിനിസ്റ്റർ റിയാസ് എന്ന പേരിൽ ഫോണ്‍ നന്പർ സേവ് ചെയ്തിട്ടുണ്ടെന്നും, വീണയുടെ കുറിപ്പുകളിൽനിന്നും ഡിജിറ്റൽ രേഖകളിൽനിന്നുമായി ഇന്ത്യയിലും ദുബായിലുമായുള്ള 20.85 കോടി രൂപയുടെ കള്ളപ്പണ ഇടപാടിന്റെ രേഖകളാണ് ഡിജിപിക്കു നൽകിയ കത്തിൽ ഇഡി വ്യക്തമാക്കിയിട്ടുള്ളത്.
Tags : Reports EDLetter Advice Received Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CMRL