പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ദേശീയ ബാലാവകാശ കമ്മീഷൻ. വിഷയത്തിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ച് മെറ്റാ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർക്കും തലവനും കമ്മീഷൻ വീണ്ടും സമൻസ് അയച്ചു. ഒൻപതാം തീയതി നടന്ന ചോദ്യം ചെയ്യലിന് ശേഷം തുടരന്വേഷണത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ 16-ന് ഹാജരാകാൻ നിർദേശിച്ചത്.
ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായി ബിബിസി ഐ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. "റേപ്പ് വീഡിയോ", "ചൈൽഡ് വീഡിയോ" തുടങ്ങിയ തിരച്ചിൽ വാക്കുകൾ ഉപയോഗിച്ച് 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ നൽകുന്ന ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ഈ പരസ്യങ്ങൾ ഉപയോക്താക്കളെ എത്തിച്ചെന്നായിരുന്നു കണ്ടെത്തൽ.
ഇതേതുടർന്ന് സ്വമേധയാ കേസ് എടുത്ത ചൈൽഡ് റൈറ്റ്സ് കമ്മീഷൻ മെറ്റയോട് വിശദീകരണം തേടുകയായിരുന്നു. തങ്ങളുടെ പരസ്യ നയങ്ങൾക്ക് എതിരായി ഫേസ്ബുക്കിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വിവാദമായതോടെ ഇത്തരം കേസ് വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന് കൈമാറാൻ മെറ്റ നയം തിരുത്തി.
ഇൻസ്റ്റാഗ്രാമിലെ ഇത്തരം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാനും ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ, പ്രമുഖ ഐടി കമ്പനിയായ ക്യാപ്ജെമിനിയുടെ ബെംഗളൂരു ബ്രൂക്ക്ഫീൽഡ് ഓഫീസിലെ ഡേ-കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിൽ കമ്പനി വൈസ് പ്രസിഡന്റിനോടും സെപ്റ്റംബർ 16-ന് വൈകുന്നേരം നാല് മണിക്ക് ഹാജരാകാൻ ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡേ-കെയറിലെ ജീവനക്കാർ കുഞ്ഞുങ്ങളെ ബാത്ത്റൂമിലും വാഷിംഗ് മെഷീനിലും അടച്ചിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രണ്ട് കെയർടേക്കർമാർ അറസ്റ്റിലായിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കേസിന്റെ ഉത്തരവാദിത്തവും പരിശോധിക്കാനാണ് വൈസ് പ്രസിഡന്റിനെ വിളിപ്പിച്ചത്.
Tags : NCPCR Summons LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash