പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന എട്ട് സ്ത്രീകളെങ്കിലും വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്ത് നടന്ന സർക്കാരവിരുദ്ധ പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുത്തവർക്കെതിരെയാണ് ഭരണകൂടം കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. മനുഷ്യാവകാശ സംഘടനയായ 'എച്ച്ആർഎഎൻഎ' ആണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. വധശിക്ഷ കാത്തു കഴിയുന്നവരിൽ നാലുപേർ ജനുവരിയിൽ ഇറാനിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്.
ഇതിൽ രണ്ടുപേരുടെ വധശിക്ഷ ഇറാന്റെ സുപ്രീംകോടതി ശരിവെച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരോധിത സംഘടനകളിൽ പ്രവർത്തിച്ച് സായുധ കലാപത്തിന് ശ്രമിച്ചു, പള്ളിക്ക് തീയിട്ടു, ബസിജ് സേനാംഗങ്ങളെ വധിക്കാൻ ഗൂഢാലോചന നടത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ടെഹ്റാനിലെ ഈവിൻ ജയിലിൽ കഴിയുന്ന മറിയം ഹദവന്ദ്, മഹ്നാസ് ചാർദൗലി, ലൈല അബുൽഹസനി, തരാനെ റഹീമി എന്നിവരാണ് പ്രക്ഷോഭ കേസുകളിൽ ഉൾപ്പെട്ട നാലുപേർ.
റഷ്തിലെ ലാക്കാൻ ജയിലിൽ കഴിയുന്ന 68 കാരിയായ സഹ്റ ഷഹ്ബാസ് തബാരിയുടെ വധശിക്ഷ സുപ്രീംകോടതി മുൻപ് റദ്ദാക്കിയിരുന്നെങ്കിലും പുനർവിചാരണയ്ക്ക് ശേഷം വീണ്ടും വധശിക്ഷ വിധിച്ചു. പരമോന്നത നേതാവിനെ അപമാനിച്ചു എന്നീ കുറ്റങ്ങൾക്ക് 32കാരിയായ സെവ്ദയ്ക്കും (മർസിയ ഇബ്രാഹിം) വധശിക്ഷ വിധിച്ചിട്ടുണ്ട്.
ബിത ഹെമ്മതി, വരീഷ മൊറാദി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ഇവരുടെ പുനർവിചാരണ നടപടികൾ പൂർത്തിയായിട്ടില്ല. പ്രക്ഷോഭകർക്കും രാഷ്ട്രീയ തടവുകാർക്കുമെതിരെ ഇറാൻ അധികൃതർ വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്നതിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ശക്തമായ പ്രതിഷേധവും കടുത്ത ആശങ്കയും രേഖപ്പെടുത്തി.
Tags : Iran HumanRights Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash