സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.
കോഴിക്കോട്: ഒരാള്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത തോല്‍വിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായതെന്നും തെറ്റുകള്‍ തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും വീഴ്ചകൾ എല്ലാം ഞങ്ങൾ തുറന്നു സമ്മതിക്കുന്നുവെന്നും ബേബി വ്യക്തമാക്കി.
സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കു സ്വന്തം കുടുംബത്തോടെന്നപോലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് പറയാം, തിരുത്താം. തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നതു വസ്തുതയാണ്.
തോൽവിക്ക് അതും പ്രധാന ഘടകമായിരുന്നു. പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടും അതിനെയെല്ലാം മറച്ചുവച്ച് ഇടതുമുന്നണിക്കെതിരേ നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു.
സിപിഎമ്മും ആർഎസ്എസും തമ്മിൽ ധാരണയുണ്ടെന്ന തരത്തിൽ വ്യാജപ്രതീതി സൃഷ്ടിച്ചതും തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം നടന്നതുമാണ് തോൽവിയിലേക്കു നയിച്ച മറ്റ് പ്രധാന ഘടകങ്ങളെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി
ആർഎസ്എസുമായി സിപിഎം ധാരണയുണ്ടാക്കിയെന്ന ആരോപണത്തെ ആർഎസ്എസ് അക്രമത്തിനിരയായ പി. ജയരാജനെ വേദിയിലിരുത്തി പരാമർശിച്ചാണ് ബേബി മറുപടി പറഞ്ഞത്. ആർഎസ്എസുകാരുടെ കൊലക്കത്തിക്ക് എത്രയോ സഖാക്കൾ ഇരയായിട്ടുണ്ടെന്നും അവരുടെ ക്രൂരമായ ആക്രമണത്തെ അതിജീവിച്ച പി. ജയരാജൻ നമ്മോടൊപ്പം ഇവിടുണ്ടല്ലോ എന്നും ബേബി ഓർമിപ്പിച്ചു.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ അക്രമം ഏറ്റുവാങ്ങേണ്ടി വന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും മൊയാരത്ത് ശങ്കരനെ വധിച്ചത് കോൺഗ്രസുകാരാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിൽ സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാർത്തകളും കള്ളക്കഥകളും വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
ഇപ്പോൾ പുതിയ രൂപത്തിൽ ഇഡി രംഗത്തെത്തി കള്ളക്കഥകൾ നിർമിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേയെല്ലാം ഇഡിയെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയനീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപിക്കുമെന്നും പ്രതിസന്ധികളെ മറികടന്ന് സിപിഎം വിജയപാതയിൽ തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വഴികളിലൂടെയും ആക്രമിക്കുന്നു: പിണറായി വിജയൻ
എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്നും എതിർപ്പ് ഉയരുന്നതു സിപിഎം വളര്ന്നതുകൊണ്ടാണെന്നും തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രവും ബിജെപിയും പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, പി. രാജീവ്, പി. ജയരാജന് മറ്റ് ദേശീയ, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : MABaby Corrections Comeback Kerala CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash