എം.എ ബേബി, എം.വി ഗോവിന്ദൻ, പിണറായി വിജയൻ
തിരുവനന്തപുരം: തെറ്റുതിരുത്തൽ പ്രക്രിയയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനു പൂർണമായി വഴങ്ങാതെ സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിലും കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിലും പാർട്ടി കേരള ഘടകത്തിനു ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നു സമ്മതിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്നലത്തെ പാർട്ടി നടപടികൾ.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിഴവുകൾ ഒന്നൊന്നായി പ്രത്യേക സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ചൂണ്ടിക്കാണിച്ചതോടെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കു കാര്യങ്ങൾ എളുപ്പമായി.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചില കൂട്ടിച്ചേർക്കലുകൾ നടത്തി. ചില തിരുത്തലുകൾക്കു സിപിഎം മുതിർന്നതു സാധാരണ പാർട്ടി പ്രവർത്തകർക്കു വലിയ പ്രതീക്ഷയാണു നൽകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വത്തില്നിന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാട് അദ്ദേഹത്തിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കനത്ത പ്രഹരമായി.
കണ്ണൂരിൽ പാർട്ടിയുടെ ഉറച്ച സീറ്റുകളായ പയ്യന്നൂരിലും തളിപ്പറന്പിലും തോറ്റത് എം.വി. ഗോവിന്ദന്റെ പാളിച്ചയാണെന്നു ബേബി ചർച്ചയ്ക്കു മറുപടിയായി പറഞ്ഞതും മേലിൽ ഇത്തരം നടപടികൾ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു നിർദേശിച്ചതു വാസ്തവത്തിൽ അതു ഗോവിന്ദനുള്ള ശാസനയായി മാറി. മറ്റൊന്നും ഈ അവസരത്തിൽ പാർട്ടി ആലോചിക്കുന്നില്ലെന്നും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ തിരുത്തിയേ മതിയാകൂവെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മുതിർന്ന നേതാവെന്ന നിലയിൽ പിണറായി വിജയനും മാറ്റങ്ങൾ ആവശ്യമാണെന്നു പിബി നിർദേശിച്ചു. പിണറായിക്കതിരേ ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾ അദ്ദേഹവും ഉൾക്കൊണ്ടു തിരുത്താൻ തയാറാകണമെന്നും പിബി നിർദേശിച്ചു.
ചുരുക്കത്തിൽ, ഗോവിന്ദനോടു കടുകട്ടിയായും പിണറായിയോടു കടുപ്പിച്ചും തന്നെയാണു പാർട്ടി പോളിറ്റ് ബ്യൂറോ നിലപാടു സ്വീകരിച്ചത്.
പി. ജയരാജനെയും വി. ശിവൻകുട്ടിയെയും എം.ബി. രാജേഷിനെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതു നേതൃതലത്തിൽ വന്ന ഒരു വലിയ തിരുത്തലായി വ്യാഖ്യാനിക്കാനാകില്ല.
പി. ജയരാജൻ അടുത്ത സമ്മേളനത്തിൽ പ്രായത്തിന്റെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിയേണ്ടിവരും. അതിനുമുന്പായുള്ള ഒരു പരിഗണനയായി മാത്രമെ പുതിയ നിയോഗത്തെ കാണാനാകൂ. പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിനെതിരേ രൂക്ഷമായ വിമർശനമാണുണ്ടായത്. എന്നാൽ ചർച്ചയുടെ ഗൗരവമനുസരിച്ചുള്ള ഒരു തിരുത്തൽ ഉണ്ടായിട്ടില്ലായെന്നു തന്നെ പറയേണ്ടി വരും.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പൂർണമായും പ്രതിസ്ഥാനത്തു നിൽക്കുന്ന പാർട്ടി നേതൃത്വത്തിനെതിരേ ഒരു നടപടിയും കോഴിക്കോട്ട് സ്വീകരിച്ചുകണ്ടില്ല. ഇനി പ്രത്യേക ജില്ലാ കമ്മിറ്റികൾ ചേർന്നു തെറ്റുതിരുത്തൽ ചർച്ച നടത്തുമെന്നാണു ബേബിയും ഗോവിന്ദനും പറയുന്നത്. അപ്പോഴേക്കും സിപിഎം അതിന്റെ സംഘടനാ സമ്മേളനങ്ങളിലേക്കു കടക്കും.
Tags : MABaby Politburo Whip PinarayiVijayan MVGovindan Yielded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash