Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറക്കിയ വീണ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ വീണ്ടും വിളിപ്പിച്ചേക്കും. ഇതിനായി വീണ്ടും സമൻസ് നൽകിയിട്ടില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കൊപ്പമാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരാകാത്ത സാഹചര്യത്തില്‍ 17ന് എത്താന്‍ ഇഡി വീണ്ടും സമന്‍സ് അയയ്ക്കുകയായിരുന്നു.
നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സലോജിക്കിന് 2.78 കോടി രൂപ നല്കി എന്തിനാണ് എന്നതാണ് ഇഡി അന്വേഷിക്കുന്നത്. മേയ് 27ന് നടത്തിയ റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും മൊബൈല്‍ ഫോണും ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ.ടി. ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകും. നേരത്തെ വീണയോട് വെള്ളിയാഴ്ച ഹാജരാകൻ ഇഡി നിർദേശിച്ചിരുന്നു.
എന്നാൽ ആരോഗ്യസംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും.
കേസിൽ ചൊവ്വാഴ്ച ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും, മകൻ ശരൺ എസ്. കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൾ ഷിബി.എസ്.കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
എക്സാലോജിക്കിനും സിഎംആർഎല്ലിനും ഇടയിൽ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി തേടുന്നത്.സിഎംആർഎലിന്റെ ഡയറക്ടർ ആണ് ഷി.ബി.എസ്.കർത്ത. സിഎംആർഎല്ലുമായി ബന്ധമുള്ള സ്ഥാപനമായ നിപുണ ഇന്റർനാഷണൽസിന്റെ പ്രധാന ചുമതല കൂടി ഷിബി.എസ്.കർത്ത വഹിക്കുന്നുണ്ട്.
നേരത്തെ ഇഡി നിപുണയിലും റെയ്ഡ് നടത്തിയിരുന്നു.സിഎംആർഎലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നത് നിപുണ ഇന്റർനാഷണൽസാണ്. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പട്ടികയിൽ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽസ്.
അതേസമയം ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍.എസ്.കർത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. എന്നാൽ ശരൺ ചോദ്യം ചെയ്യലിന് ഹാജരായില്ല.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായി ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും സമൻസ് നൽകും. ഇഡി ഓഫീസിൽ ഹാജരാകുന്നതിൽ വീണ അവധി ആവശ്യപ്പെട്ട പശ്ചാത്തലിത്താണ് നടപടി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ അവധി ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. ഇതിന് ഇഡി മറുപടി നൽകിയിട്ടില്ല.
Kerala
കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ ഇഡി. സിഎംആര്‍എല്ലിലെ ജീവനക്കാര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരായേക്കും.
പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികൾ. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയും ജീവനക്കാർക്കുമടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ട നോട്ടീസ്.
കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാക്കാനാണ് വീണയ്ക്ക് ഇഡി നല്കിയ നിർദേശം. 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.
കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം. വെള്ളിയാഴ്ച കൊച്ചി സോണൽ ഓഫീസിലാണ് വീണ രേഖകൾ സഹിതം ഹാജരാകേണ്ടത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെടുള്ള സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന അന്വേഷണം നിയമപരമാണെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
Kerala
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. എന്നാൽ അന്വേഷണം അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.
എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.
Kerala
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കേസിൽ പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇതിൽ ലോക്കർ സൗകര്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. അതേസമയം വീണയ്ക്കെതിരായ അന്വേഷണത്തിന്റെ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്.
വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം.
ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക. തിങ്കളാഴ്ച ഹൈക്കോടതി കേസിൽ അപ്പീൽ പരിഗണിക്കാനിരിക്കെയാണ് ഇഡി നടപടികൾ വേഗത്തിലാക്കുന്നത്.
Kerala
കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി. അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജി. സമാഹരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ എത്തിക്കും.
ഇഡിക്കുവേണ്ടി കോടതിയിൽ ഹാജരാകുക അഡീഷണൽ സോളിസിറ്റർ ജനറൽ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ.
മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സിഎംആര്‍എല്‍ ഹര്‍ജിയെ എതിര്‍ക്കാനാണ് ഇഡി തീരുമാനം.
Kerala
കൊച്ചി: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്, കമ്പനി എംഡി ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഇഡിക്ക് അന്വേഷണം തുടരാമെന്ന വിധി വന്ന ദിവസം തന്നെ അപ്പീല്‍ നല്കുന്നതു വരെ അന്വേഷണം മരവിപ്പിക്കണം രണ്ടാഴ്ച സാവകാശം നല്‍കണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. തങ്ങളുടെ വാദം കേള്‍ക്കുന്നതു വരെ ഇഡിയുടെ അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം.
ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം, എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ല, അന്വേഷണത്തിന്റെ പേരില്‍ അനാവശ്യ റെയ്ഡ് നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന് ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലുമുള്ളത്.
Kerala
കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിൽ സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളിലെ നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്. ഇക്കാര്യം ഡയറക്ടറേറ്റിനെ അറിയിച്ച് മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നൽകാനാണ് നീക്കം.
ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു. അതേസമയം, അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉടൻ ഹൈക്കോടതിയെ സമീപിക്കും. മാസപ്പടിക്കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധന തുടങ്ങി.
വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ്ടോപ്പുമടക്കം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 13 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. 18 സിപിഎം പ്രവർത്തകരാണ് ആക്രമണ കേസിൽ ഇതുവരെ അറസ്റ്റിലായത്.
Kerala
കൊച്ചി: സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുന്നു. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് ഒരേ സമയം പുരോഗമിക്കുന്നത്.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വീണ വിജയന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
Kerala
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.
ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സാലോജിക്കിന് 1.72 കോടി രൂപ നല്കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം ഏപ്രിൽ 23ലേക്ക് മാറ്റി ഡൽഹി ഹൈക്കോടതി. കേസിൽ അന്തിമ വാദം ഇന്ന് നടക്കുമെന്നായിരുന്നു വിലയിരുത്തൽ.
സമയക്കുറവ് മൂലമാണ് ഇന്ന് കോടതി ഹർജികൾ പരിഗണിക്കാതെ മാറ്റിയത്. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നിരുന്നു.
എന്നാൽ ഒക്ടോബറിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.
കേന്ദ്ര സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐഒയും സിഎംആര്‍എല്ലും നേരത്തെ ആരോപിച്ചിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും.
ജസ്റ്റീസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിൽ വാദം കേൾക്കുന്നതിൽനിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പിന്മാറിയിരുന്നു.
പിണറായി വിജയന്റെ മകൾ ടി. വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ. അജയനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം. സിഎംആർഎൽ, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
National
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് കുഴൽനാടന്റെ പരാതി പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കരിമണൽ കന്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കന്പനി കോടികൾ കൈപ്പറ്റിയെന്നാണു ഹർജിയിലെ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമപ്രവര്ത്തകന് എം.ആര്. അജയനാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും കോടതിയില്‍ നേരത്തെ സത്യവാംഗ്മൂലം നല്‍കിയിരുന്നു. എക്സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വീണ വിജയൻ കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രിയും മകള്‍ വീണയും വ്യക്തമാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.