കർണാടകയിലെ പ്രശസ്തമായ ദാണ്ടേലിയിലുള്ള സ്റ്റെർലിംഗ് റിവർ റിസോർട്ടിൽ സിപ് ലൈൻ റൈഡിനിടെ സുരക്ഷാ ലോക്ക് പൊട്ടി താഴേക്ക് വീണ് വിജയ്പുര സ്വദേശിയായ കുബേർ സുർപൂറിന് ഗുരുതരമായി പരിക്കേറ്റു.
വിനോദയാത്രയുടെ ഭാഗമായി സഹോദരൻ പ്രശാന്തിനൊപ്പം റിസോർട്ടിലെത്തിയ കുബേർ സാഹസിക വിനോദമായ സിപ് ലൈനിൽ സഞ്ചരിക്കവേ ഏകദേശം 40 അടി ഉയരത്തിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
സുരക്ഷാ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാറ് മൂലം പെട്ടെന്ന് താഴേക്ക് പതിച്ച കുബേറിന് ഇരു കൈകൾക്കും കാലുകൾക്കും ഒടിവുകൾ സംഭവിക്കുകയും നാഡികൾക്ക് കടുത്ത ക്ഷതമേൽക്കുകയും ചെയ്തു. സഹോദരൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് ഈ ഭയാനകമായ സംഭവം പുറത്തറിയുന്നത്.
അപകടം നടന്ന ഉടൻ തന്നെ കുബേറിനെ ദാണ്ടേലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് വിജയ്പുരയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മിരാജിലെ പ്രമുഖ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയായെങ്കിലും, കൈകാലുകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി കൂടുതൽ ശസ്ത്രക്രിയകൾ ഇനിയും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രാഥമിക സുരക്ഷാ പരിശോധനകൾ പോലും നടത്താതെ റൈഡ് പ്രവർത്തിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
അപകട സമയത്ത് ചികിത്സാച്ചെലവുകൾ മുഴുവൻ വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത റിസോർട്ട് അധികൃതർ പിന്നീട് ഫോൺ കോളുകളോട് പോലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണെന്നും കുടുംബം പരാതിപ്പെടുന്നു.
എന്നാൽ സുരക്ഷാ വീഴ്ച നടന്നിട്ടില്ലെന്നും സംഭവത്തെ ദൗർഭാഗ്യകരമായ ഒരു അപകടമായി കാണണമെന്നുമാണ് റിസോർട്ട് മാനേജരുടെ വിശദീകരണം.
കുടുംബത്തെ നേരിൽ കണ്ട് സംസാരിച്ച് സാമ്പത്തിക സഹായത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് റിസോർട്ട് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്.